ഐ എസ് എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ഗോവ എഫ് സിയോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് അടിയറവ് പറഞ്ഞത്. ആദ്യ പകുതിയിൽ ഗോവ നേടിയ രണ്ട് ഗോളുകളും രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് മടക്കിയെങ്കിലും എൺപത്തിമൂന്നാം മിനുട്ടിൽ ഫ്രഞ്ച് താരം ഹ്യൂഗോ ബൗമസ് നേടിയ ഗോളിനാണ് ഗോവ ബ്ലാസ്റ്റേഴ്സിനെ മറികടന്നത്. ബൗമസ് രണ്ട് ഗോളുകൾ നേടി. തോൽവിയോടെ ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് മോഹങ്ങൾ അവസാനിച്ചു. ജയത്തോടെ ഗോവ 27 പോയന്റുമായി ലീഗിൽ ഒന്നാമതെത്തി.
പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് ഹ്യൂഗോ ബൗമസ് ഇരുപത്തിയാറാം മിനുട്ടിൽ മുന്നിലെത്തി. തുടർന്ന് ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ജാക്കിചന്ദ് സിംഗ് ഗോവയുടെ ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ ഗോൾമടക്കാൻ കിണഞ്ഞു ശ്രമിച്ച ബ്ലാസ്റ്റേഴ്സ് 51 ഒന്നാം മിനുട്ടിൽ ലക്ഷ്യം കണ്ടു. ഒഗ്ബച്ചെയിൽ നിന്ന് പാസ് സ്വീകരിച്ച് മെസി ബൗളിയാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. ലീഗിൽ മെസിയുടെ ഏഴാം ഗോളാണ് ഇത്. തുടർന്ന് സമനില ഗോളിനായി ബ്ലാസ്റ്റേഴ്സ് ആക്രമിച്ചു കളിച്ചു. കളി പൂർണമായും വരുതിയിലാക്കിയ ബ്ലാസ്റ്റേഴ്സ് അറുപത്തിഒമ്പതാം മിനുട്ടിൽ സ്കോർ 2-2 ആക്കി. കോർണർ കിക്കിന് തലവെച്ച് ഒഗ്ബച്ചെയാണ് ഗോൾ നേടിയത്. വിജയഗോളിന് സമ്മർദ്ദം ശക്തമാക്കിയ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നൽകി എൺപത്തിമൂന്നാം മിനുട്ടിൽ ബൗമസ് ആതിഥേയരുടെ വലകുലുക്കി.
ബൗമസ് ആണ് ഹീറോ ഓഫ് ദി മാച്ച്. ലീഗിലെ തുടർന്നുള്ള മത്സരങ്ങൾ ജയിച്ചാലും ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ എത്താനാവില്ല