സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ബുധനാഴ്ച മുതല്‍ ആരംഭിക്കും. ലോക്ഡൗൺ നിർദ്ദേശങ്ങൾക്ക് വിധേയമായിട്ടായിരിക്കും റേഷൻ വിതരണം. ഒരേ സമയം 5 പേരെ മാത്രമെ റേഷന്‍ കടയിൽ അനുവദിക്കൂ. കടയിൽ എത്തുന്ന വ്യക്തികൾ തമ്മിൽ നിർബന്ധമായും അകലം പാലിക്കണം. മുൻഗണനാ പട്ടികയിൽ ഉള്ളവർക്ക് രാവിലെ റേഷന്‍ വിതരണം ചെയ്യും. മുൻഗണന ഇതര വിഭാഗത്തിന് ഉച്ചക്ക് ശേഷമായിരിക്കും വിതരണം. ഏപ്രിൽ 20ന് മുമ്പ് സൗജന്യ റേഷന്‍ വിതരണം പൂർത്തിയാക്കും. അതിനു ശേഷമായിരിക്കും കേന്ദ്രം പ്രഖ്യാപിച്ച അരി വിതരണം ചെയ്യുക.
സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. കേരളത്തിന് വേണ്ട അടുത്ത ഒരുമാസത്തേള്ള ഭക്ഷ്യധാന്യം സംഭരിച്ചെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര തീരുമാനപ്രകാരം മുൻഗണന വിഭാഗങ്ങൾക്കുള്ള അധിക ധാന്യവും സംഭരിക്കും. 87 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകും. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് വരുന്നത് കുറഞ്ഞത് കനത്ത വെല്ലുവിളിയാണ്. ഈ വിഷയം പരിഹരിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു