ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത ആറുമാസം സംസ്ഥാനത്ത് സമരങ്ങള്‍ നടത്താന്‍ പാടില്ലെന്ന് വ്യക്തമാക്കിയുളള വിജ്ഞാപനം അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിലക്കുകള്‍ ലംഘിച്ച് സമരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എസന്‍ഷ്യല്‍ സര്‍വ്വീസസ് മെയിന്റനന്‍സ് ആക്ട് (ESMA) പ്രകാരമാണ് സംസ്ഥാനത്ത് സമരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ക്ക് സാധാരണ ജീവിതം നയിക്കാനാവശ്യമായ സേവന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ പണിമുടക്കുകയോ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ എസ്മ(ESMA) നിയമപ്രകാരം കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വാറന്റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ സംസ്ഥാനത്തെ പൊലീസിന് അധികാരം നല്‍കുന്ന നിയമമാണ് എസ്മ. എസ്മ പ്രകാരം അറസ്റ്റിലാകുന്നയാള്‍ക്ക് ഒരുവര്‍ഷം തടവോ ആയിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ നല്‍കാനുളള വ്യവസ്ഥയുണ്ട്. നേരത്തെയും യോഗി സര്‍ക്കാര്‍ ഇത്തരത്തില്‍ സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മെയ് മാസത്തില്‍ ഉത്തര്‍പ്രദേശില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലായിരുന്നു പൊതുപരിപാടികള്‍ക്കും ഒത്തുചേരലുകള്‍ക്കും സമരങ്ങള്‍ക്കുമെല്ലാം വിലക്കേര്‍പ്പെടുത്തിയത്.
ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിന് വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. കര്‍ഷക സമരത്തിനുശേഷം യോഗി സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ അതൃപ്തി പ്രകടമാണ്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും മായാവതിയുടെ ബി എസ് പിയും ശക്തമായ പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തിലുളള കോണ്‍ഗ്രസ് സമ്മേളനങ്ങളിലും വലിയ ജനപങ്കാളിത്തം പ്രകടമാണ്. അത് യോഗിയെയും ബിജെപിയെയും തെല്ലൊന്നുമല്ല ആശങ്കയിലാക്കുന്നത്.