ക്രിസ്മസ് ആഘോഷങ്ങള്‍ മിഷനറിമാര്‍ മതപരിവര്‍ത്തനം നടത്താനുള്ള അവസരമാക്കുന്നുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ സാന്താക്ലോസിന്‍റെ കോലം കത്തിച്ചു. അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്, രാഷ്ട്രീയ ബജ്‌രംഗ് ദൾ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ക്രിസ്മസ് തലേന്ന് ആഗ്ര മഹാത്മാഗാന്ധി മാർഗിലെ സെന്‍റ് ജോൺസ് കോളജിനു സമീപമാണ് സംഭവം.
വൈദേഷികരുടെ പുരാണ കഥാപാത്രമായ 'സാന്താക്ലോസി'നെ മഹത്വവല്‍ക്കരിക്കുന്നത് മതപരിവര്‍ത്തനത്തിനുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ 'തന്ത്രമാണ്'. 'സാന്താക്ലോസ് മുർദാബാദ്' മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. 'ക്രിസ്മസ് സമയത്ത് സാന്താക്ലോസിന്റെ കുതന്ത്രം ഉപയോഗിച്ച് ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യാൻ ക്രിസ്ത്യൻ സമൂഹം നടത്തുന്ന ശ്രമങ്ങളെ ശക്തമായി എതിർക്കും. സാന്താക്ലോസ് സമ്മാനങ്ങൾ വിതരണം ചെയ്ത് കുട്ടികളെ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കുന്നു. സമ്മാനം കൊടുക്കലൊന്നുമല്ല, ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കി മാറ്റലാണ് സാന്തയുടെ ഏക ലക്ഷ്യം. ഇനി അത് നടക്കില്ല. മതപരിവർത്തനത്തിനുള്ള ഒരു ശ്രമവും ഇവിടെ വിജയിക്കാൻ പോകുന്നില്ല. ഇനിയും ഇത് നിർത്തിയില്ലെങ്കിൽ മിഷനറി സ്‌കൂളുകളിൽ പ്രക്ഷോഭം നടത്തും'- രാഷ്ട്രീയ ബജ്‍രംഗദള്‍ നേതാവ് അജു ചൌഹാന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു വശത്ത് ക്രിസ്ത്യൻ മിഷനറിമാർ വലിയ സ്കൂളുകൾ നടത്തുന്നുണ്ടെങ്കിലും മറുവശത്ത് അവർ ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യുകയാണെന്നാണ് രാഷ്ട്രീയ ബജ്റംഗ്ദൾ പ്രസിഡന്റ് അവതാർ സിംഗിന്‍റെ ആരോപണം.അത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്നു നിരീക്ഷിക്കാനും ശക്തമായ നടപടികള്‍ സ്വീകരിക്കാനും രാഷ്ട്രീയ ബജ്‌റംഗ് ദള്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അയാള്‍ പറയുന്നു.
ബിജെപി ഭരിക്കുന്ന കര്‍ണാടകയിലും തീവ്ര ഹിന്ദുത്വ സംഘടനകള്‍ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തിയിരുന്നു. മാണ്ഡ്യ ജില്ലയിലെ സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങളാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ തടഞ്ഞത്. അക്രമി സംഘം സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗുഡ്ഗാവിലും ക്രിസ്മസ് ആഘോഷത്തിനെതിരെ ആക്രമണം നടന്നു.