ആഗോള സമൂഹം കൊറോണയുമായി പടവെട്ടിക്കൊണ്ടാണ് ഈ വര്‍ഷം ആരംഭിക്കുന്നത്. തല്‍ഫലമായി ആദ്യ മൂന്ന് മാസങ്ങളിൽ ലോകമെമ്പാടുമുള്ള സ്റ്റോക്ക് മാർക്കറ്റുകൾ ചരിത്രപരമായ നഷ്ടം ഏറ്റുവാങ്ങിക്കൊണ്ടാണ് മുന്നോട്ട് നീങ്ങുന്നത്. 'ഡോ ജോൺസ്' ഇൻഡസ്ട്രിയൽ ആവറേജും ലണ്ടനിലെ 'എഫ്‌ടിഎസ്‌ഇ 100' ഉം 1987-ന് ശേഷമുള്ള ഏറ്റവും വലിയ ത്രൈമാസ ഇടിവാണ് രേഖപ്പെടുത്തിയത്. 'എസ് ആന്റ് പി 500' ഈ പാദത്തിൽ 20% നഷ്ടം നേരിട്ട് 2008 ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലായി.
കൊറോണ മൂലമുണ്ടായ ഈ തകര്‍ച്ച നേരത്തേ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയേക്കാൾ മോശമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വളർച്ചാ നിരക്ക് ഈ വർഷംതന്നെ 2.8% കുറയുമെന്നാണ് 'ഐഎച്ച്‌എസ് മാർക്കിറ്റിന്റെ' പ്രവചനം. 2009 ലെ മാന്ദ്യ കാലത്തുപോലും 1.7% ആയിരുന്നു വളര്‍ച്ചാ നിരക്കില്‍ വന്ന ഇടിവ്. ഒരു രാജ്യത്തെയും മാന്ദ്യം വെറുതെ വിടില്ല. ചൈനയുടെ വളർച്ച 2 ശതമാനവും, യുകെയുടെ വളർച്ച 4.5 ശതമാനവും കുറയും. വികസിത സമ്പദ്‌വ്യവസ്ഥകളുടെ അവസ്ഥ പരമ ദയനീയമാകും. '2020 ലെ ആഗോള വളർച്ചയെക്കുറിച്ചോര്‍ത്ത് ഞങ്ങൾ വളരെയധികം ആശങ്കാകുലരാണ്. പ്രത്യേകിച്ചും വളർന്നുവരുന്ന വിപണികളിലും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലും മാന്ദ്യം ഘനീഭവിക്കും'- എന്നാണ് അന്താരാഷ്ട്ര നാണയ നിധി പ്രസിഡന്റ് ക്രിസ്റ്റലിന ജോർജിവ പറയുന്നത്.
യുഎസിൽ, ഒരു സെൻട്രൽ ബാങ്ക് വിശകലനം സൂചിപ്പിക്കുന്നത് അടുത്ത മൂന്ന് മാസത്തിനുള്ളിൽ തൊഴിലില്ലായ്മാ നിരക്ക് 32 ശതമാനത്തിലധികം ഉയരുമെന്നാണ്. 47 ദശലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. ആഗോളതലത്തിൽ, പല സൂചികകളും വർഷത്തിന്റെ തുടക്കത്തില്‍ ഉണ്ടായതിനേക്കാള്‍ 20% നഷ്ടത്തില്‍ തുടരുകയാണ്. എണ്ണവിലയിലുണ്ടായ ഇടിവുമൂലം ഡിമാൻഡ് കുറയുകയും ഉൽപാദകർ തമ്മിലുള്ള വിലയുദ്ധം മൂലം സാമ്പത്തിക വിപണികളിലെ പ്രശ്നങ്ങൾ വർദ്ധിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ വമ്പന്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചതോടെ വിപണിയില്‍ അനുകൂലമായ നേരിയ ചലനം പ്രകടമാണ്. എന്നാല്‍ അതെത്രത്തോളം വിപണിയെ കരകയറ്റാന്‍ പര്യാപ്തമാണെന്ന് ഇനിയും പറയാറായിട്ടില്ല.