വർഷം 1857. അമേരിക്കൻ വൻകരയിൽ വലിയ സ്വർണവേട്ട നടക്കുന്ന കാലം. പനാമയിലെ 'കോളോൻ' എന്ന തുറമുഖത്തുനിന്നും 13,600 കിലോ സ്വർണവും വഹിച്ച് ന്യൂയോർക്കിലേക്കു പോകുകയായിരുന്നു 'എസ് എസ് സെൻട്രൽ അമേരിക്ക' എന്ന കപ്പൽ. പ്രശസ്തമായ 'കലിഫോർണിയ സ്വർണവേട്ട'യിൽ നിന്നു കിട്ടിയ സ്വർണമാണ് ഈ കപ്പലിൽ നിറച്ചിരുന്നത്. 477 യാത്രക്കാരും 101 ജീവനക്കാരുമുണ്ടായിരുന്ന ആ കപ്പല്‍ സെപ്റ്റംബർ ഒൻപതിനു യുഎസിലെ വടക്കൻ കാരലീന സംസ്ഥാനത്തെത്തി.
ആ സമയത്താണ് ശക്തമായ ഒരു ചുഴലിക്കാറ്റ് ആ മേഖലയിൽ ആഞ്ഞടിച്ചത്. അതിൽ പെട്ട് കപ്പൽ ഉഴറി. പായ്മരങ്ങൾ പൊട്ടിക്കീറി, ബോയ്‌ലർ റൂം തകർന്നു. സെൻട്രൽ അമേരിക്ക മുങ്ങിത്തുടങ്ങി. ടൈറ്റാനിക് ദുരന്തത്തെ അനുസ്മരിപ്പിക്കുന്ന അപകടം. 425 പേർ കൊല്ലപ്പെട്ടു. ഇത് അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയെ ആകെയുലച്ചു. 'പാനിക് ഓഫ് 1857' എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രശസ്തമായ സാമ്പത്തിക അനിശ്ചിതാവസ്ഥയ്ക്ക് ദുരന്തം വഴിയൊരുക്കി.
കാലങ്ങള്‍ കടന്നുപോയി. ഒരു നൂറ്റാണ്ടിനിപ്പുറം1988ല്‍ നിധിവേട്ടക്കാരനും ഗവേഷകനുമായ ടോമി തോംസന്‍റെ നേതൃത്വത്തിലുള്ള സംഘം 'എസ് എസ് സെൻട്രൽ അമേരിക്ക'യെ കണ്ടെത്തി. 40 ദശലക്ഷം ഡോളറോളം വിലപിടിപ്പുള്ള നിധി ഇതിൽ നിന്നു ടോമിക്ക് കിട്ടിയെന്നാണു കണക്കാക്കപ്പെടുന്നത്. ഇത് സ്വർണവിലയാണ്. പൗരാണികവും ചരിത്രപരമായ പശ്ചാത്തലവുമുള്ള സ്വർണനാണയങ്ങളാണ് കപ്പലിലുള്ളതെന്നതിനാൽ ഇതിന്റെ മൂല്യം കണക്കാക്കാന്‍പോലും പ്രയാസമാകും.
എന്നാല്‍, അപ്പോഴേക്കും സ്വര്‍ണ്ണം ഞങ്ങളുടെതാണ് എന്ന അവകാശവാദവുമായി പലരും രംഗത്തുവരാന്‍ തുടങ്ങി. പണ്ട് കാലത്ത് കപ്പലിനെ ഇൻഷുർ ചെയ്ത ഇൻഷുറൻസ് കമ്പനികളാണ് ആദ്യം വന്നത്. ടോമിയുടെ ഗവേഷണത്തിനു പണം മുടക്കിയ സംരംഭകർ പിന്നാലെ വന്നു. കോടതിയില്‍ തീപാറുന്ന വാദങ്ങള്‍ നടന്നു. വിധി ടോമിക്ക് എതിരായി. ഒടുവിൽ നിധി കൈമാറാൻ കോടതി ടോമിയോട് ആവശ്യപ്പെട്ടു. എന്നാൽ മറവിമൂലം അതെവിടെയാണെന്ന് തനിക്ക് ഓർമയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
അങ്ങനെ 2015-ൽ ടോമി കോടതിയലക്ഷ്യത്തിന് അകത്തായി. നിധിയെവിടെ എന്ന് അയാള്‍ ഇതുവരെ പറഞ്ഞിട്ടില്ല. പറയുന്നതുവരെ എല്ലാ ദിവസവും 1000 ഡോളര്‍ പിഴയൊടുക്കാനാണ് കോടതി വിധി. ഒപ്പം കഠിന തടവും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക