74-ാം രക്തസാക്ഷിത്വദിനത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്ത്യയെന്ന ആശയത്തിന് ഏറ്റവും ആഴത്തില്‍ മുറിവേറ്റതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ദിവസം. രാഷ്ട്രപിതാവിന്റെ ഘാതകൻ ഒരു വ്യക്തിയായിരുന്നില്ല, ആശയമായിരുന്നു. ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്നത് വിദ്വേഷത്തിന്റെയും ഹിംസയുടെയും അതേ ആശയമാണെന്നത് ഈ ദിനത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വ്യക്തമാക്കുന്നു എന്നും ഗാന്ധിയും അദ്ദേഹം പടുത്തുയർത്തിയ ഇന്ത്യയെന്ന ആശയവും ഇല്ലാതാകേണ്ടത് അവരുടെ ആവശ്യമാണ് എന്നും വി ഡി സതീശന്‍ പറഞ്ഞു. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം കെ.പി.സി.സി. വർഗീയ വിരുദ്ധ ദിനമായിട്ടാണ് ആചരിക്കുന്നതെന്നും ഇന്ത്യയെന്ന ആശയം മരിക്കാൻ കോണ്‍ഗ്രസ് ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വി ഡി സതീശന്റെ കുറിപ്പ്
രാജ്യം ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുകയാണ്. ഇത് ഒരു ദിനാചരണം മാത്രമല്ല, ഓരോ വർഷവും ഇന്ത്യയെന്ന ആശയം ഏറ്റവും ആഴത്തിൽ മുറിവേറ്റതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.
രാഷ്ട്രപിതാവിന്റെ ഘാതകൻ ഒരു വ്യക്തിയായിരുന്നില്ല, ആശയമായിരുന്നു. ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്നതും നമ്മുടെ നയങ്ങൾ തീരുമാനിക്കുന്നതും വിദ്വേഷത്തിന്റെയും ഹിംസയുടെയും അതേ ആശയമാണെന്നത് ഈ ദിനത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വ്യക്തമാക്കുന്നു. ഗാന്ധിയും ഗാന്ധിജി പടുത്തുയർത്തിയ ഇന്ത്യയെന്ന ആശയവും ഇല്ലാതാകേണ്ടത് അവരുടെ ആവശ്യമാണ്. മതത്തിന്റെ പേരിൽ പൗരാവകാശങ്ങൾ വരെ ചോദ്യം ചെയ്യുന്നതിൽ എത്തി നിൽക്കുന്നു കാര്യങ്ങൾ. ഓരോ ഇന്ത്യക്കാരനും അഭിമാനമായ റിപ്പബ്ലിക് ദിനം പോലും വിഭാഗീയതയുടെ വിത്തുകൾ പാകുന്നതിനുള്ള അവസരങ്ങളാക്കുന്നു.
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം കെ.പി.സി.സി. വർഗീയ വിരുദ്ധ ദിനമായിട്ടാണ് ആചരിക്കുന്നത്. ഇന്ത്യയെന്ന ആശയം മരിക്കാൻ അനുവദിക്കാൻ ഒരിക്കലും കോൺഗ്രസിനാവില്ല. ഇന്ത്യൻ ദേശീയതയ്ക്ക് ഏറ്റവും ശക്തമായ അടിത്തറ പാകിയത് കോൺഗ്രസ് നേതൃത്വം കൊടുത്ത ദേശീയ പ്രസ്ഥാനമാണ്. മതത്തിന്റെ പേരിൽ രാജ്യത്തെ വെട്ടിമുറിക്കുന്ന ഈ ശക്തികൾക്കെതിരെ സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും സന്ദേശമായി ഈ രാജ്യം മുഴുവൻ കോൺഗ്രസ് നിലയുറപ്പിക്കും. മതഭ്രാന്ത് കത്തിപ്പടർന്ന നാവ്ഘലിയിൽ സമാധാനത്തിനായി മഹാത്മജി ഉയർത്തി പിടിച്ച ആശയങ്ങൾ ആയുധമാക്കി ഈ രാജ്യം വർഗീയതയ്‌ക്കെതിരെ പ്രതിരോധം തീർക്കും.
ഗാന്ധിജിയുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക