ഡല്‍ഹി: ചാരസോഫ്റ്റ്‌വെയറായ പെഗാസസുമായി ബന്ധപ്പെട്ട വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് സി പി ഐ എം. പി ബിനോയ് വിശ്വം. കേന്ദ്രസര്‍ക്കാര്‍ പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ വാങ്ങിയെന്ന അന്വേഷണ റിപ്പോര്‍ട്ട് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടതിനു പിന്നാലെയാണ് അടിയന്തിര പ്രേമയത്തിന് നോട്ടിസ് നല്‍കിയിരിക്കുന്നത്. രാജ്യത്തിന്‍റെ സുരക്ഷയെ തന്നെ ബാധിക്കുന്ന വിഷയത്തില്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കാന്‍ തയ്യാറായില്ലെന്നും നോട്ടീസില്‍ പറയുന്നു.
മിസൈല്‍ ഉള്‍പ്പെടെയുള്ള സൈനീക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി തയാറാക്കിയ കരാറില്‍ ഉള്‍പ്പെടുത്തിയാണ് പെഗാസസ് എന്ന ചാരസോഫ്റ്റ്‌വെയര്‍ ഇന്ത്യ വാങ്ങിയതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനായി ഇസ്രായേലുമായി 13,000 കോടി രൂപയുടെ ഉടമ്പടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒപ്പ് വെച്ചതെന്നും ഇന്ത്യക്ക് പുറമേ ഹോളണ്ടും, ഹംഗറിയയും സോഫ്റ്റ്‌വെയര്‍ വാങ്ങിയിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ് ബി ഐ) പെഗാസസിനെക്കുറിച്ച് പഠിക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തി ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ ആദ്യം തീരുമാനമായെങ്കിലും പിന്നീട് ഇത്തരം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ട എന്ന ഉത്തരവ് വന്നതോടെ എഫ് ബി ഐ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള നിരീക്ഷണം അവസാനിപ്പിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്‍എസ്ഒ ഗ്രൂപ്പുമായി ബിസിനസ് ഇടപാടില്ലെന്നാണ് 2021 ഓഗസ്റ്റില്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയത്. ഇസ്രായേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉന്നമിട്ടവരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് പട്ടേല്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് 'ദി വയര്‍' നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ പെഗാസസ് ചോര്‍ത്തിയ 300 നമ്പറുകളില്‍ മൂന്ന് പ്രധാന പ്രതിപക്ഷ നേതാക്കളും, രണ്ട് കേന്ദ്രമന്ത്രിമാരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യവസായികളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്നും ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.