മീഡിയ വണിനെതിരായ ഹിന്ദുത്വ നടപടികളിൽ ന്യൂനപക്ഷ ഹിംസയുടെ മുന്നൊരുക്കങ്ങളുണ്ടെന്ന് ചിന്തകനും എഴുത്തുകാരനുമായ കെ. കെ. ബാബുരാജ്. അടിയന്തിരാവസ്ഥ കാലത്തു ഇന്ത്യയിലെ മാധ്യമങ്ങൾക്ക് നിരവധിയായ വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. അതിനു പിന്നിൽ രാഷ്രീയ കാരണങ്ങൾ ഉണ്ടെന്നാണ് ഭരണകൂടം അവകാശപ്പെട്ടിരുന്നത്. എന്നാൽ മീഡിയ വണിനെതിരായ അടിച്ചമർത്തലിനു പിന്നിലുള്ളത് ഹിന്ദുത്വ ഭരണകൂടത്തിന്റെ വംശീയ ഉന്മൂലന അജണ്ട ആണെന്നതിൽ ആർക്കും സംശയം വേണ്ടെന്നും അദ്ദേഹം പറയുന്നു.
കെ. കെ. ബാബുരാജ് എഴുതുന്നു:
മീഡിയ വൺ ചാനലിനു മേൽ കേന്ദ്രത്തിലെ ഹിന്ദുത്വ ഭരണകൂടം അടിച്ചേൽപ്പിച്ച സംപ്രേഷണ വിലക്ക് കേരള ഹൈക്കോടതി ശരി വെച്ചിരിക്കുകയാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ കടക്കൽ കത്തിവെക്കുന്നതിനൊപ്പം, ആ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് ജോലിക്കാരെയും, ലക്ഷക്കണക്കിനു പ്രേക്ഷകരെയും കടുത്ത ആശങ്കയിലാക്കുന്നതാണ് ഈ വിധി. ഇതിനെതിരെ ആ സ്ഥാപനം ഉടനടി സുപ്രീം കോടതിയെ സമീപിക്കുമെന്നു വിശ്വസിക്കാം.
അടിയന്തിരാവസ്ഥ കാലത്തു ഇന്ത്യയിലെ മാധ്യമങ്ങൾക്ക് നിരവധിയായ വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. അതിനു പിന്നിൽ രാഷ്രീയ കാരണങ്ങൾ ഉണ്ടെന്നാണ് ഭരണകൂടം അവകാശപ്പെട്ടിരുന്നത്. എന്നാൽ മീഡിയ വണിനെതിരായ അടിച്ചമർത്തലിനു പിന്നിലുള്ളത് ഹിന്ദുത്വ ഭരണകൂടത്തിന്റെ വംശീയ ഉന്മൂലന അജണ്ട ആണെന്നതിൽ ആർക്കും സംശയം വേണ്ട. ഈ അജണ്ട നടപ്പിലാക്കാൻ ബ്രാഹ്മണിക് ബ്യൂറോക്രസി കെട്ടിപ്പൊക്കിയ 'ദേശ സുരക്ഷ' എന്ന പ്രമേയമാണ് അവർ ഉപയോഗിക്കുന്നത്.
ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസം ശക്തിപ്പെടുന്നത് യൂറോപ്പിലെ പോലെയല്ല. അവിടെ മുഖ്യധാരാ പ്രതിപക്ഷ കക്ഷികളുടെയും കമ്മ്യൂണിസ്റ്റുകളുടെയും പ്രവർത്തന സ്വാതന്ത്ര്യത്തെ നിരോധിച്ചും അവരുടെ മാധ്യമങ്ങളെ വിലക്കിയുമാണ് ഫാഷിസം തുടക്കം കുറിച്ചത്. എന്നാൽ ഇന്ത്യയിൽ ചില സാമൂഹിക വിഭാഗങ്ങളെ; സവിശേഷമായി മുസ്‌ലീം ന്യൂനപക്ഷങ്ങളെയും ദലിത് ബഹുജൻ സമുദായങ്ങളെയും അടിച്ചർത്തിക്കൊണ്ടാണ് വംശീയ ഫാഷിസം നടപ്പിലാക്കുന്നത്. അതിനാൽ തന്നെ മീഡിയ വണിനെതിരായ ഹിന്ദുത്വ നടപടികളിൽ ന്യൂനപക്ഷ ഹിംസയുടെ മുന്നൊരുക്കങ്ങളുണ്ട് .
മീഡിയാ വണ്ണിന്റെ സംപ്രേഷണ അവകാശം പുനഃസ്ഥാപിക്കാനും സുഗമമായ മാധ്യമ പ്രവർത്തന സ്വാതന്ത്ര്യം നിലനിൽക്കാനും എല്ലാവരും ഒരുമിച്ചു നിൽക്കേണ്ടതുണ്ട്.