മതത്തിന്‍റെ പേരിൽ ജനങ്ങളെ വിഭജിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് ലത്തീൻ കത്തോലിക്കാ സഭയുടെ ഇടയലേഖനം. ഇടയലേഖനം സഭയുടെ പള്ളികളിൽ വായിച്ചു. 12 രൂപതകളിലെ പള്ളികളിലാണ് പൗരത്വ നിയമഭേദഗതിക്കെതിരെ ഇടയലേഖനം വായിച്ചത്. പൗരത്വ ഭേദഗതിബിൽ ഭരണഘടനാവിരുദ്ധമാണെന്നും മതേതര ജനാധിപത്യ സങ്കല്പത്തിന് വിരുദ്ധമാണെന്നും അതില്‍ പറയുന്നു.
പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ല, ഭരണഘടനയുടെ വിശുദ്ധിയുടെ പ്രശ്നമാണ്, ഭരണാധികാരികളും അവരെ നിയന്ത്രിക്കുന്നവരും മതരാഷ്ട്രത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു എന്നും ഇടയലേഖനത്തിലുണ്ട്. ഒരുമിച്ചുള്ള പ്രതിഷേധം ആവശ്യമാണെന്നും ഇടയ ലേഖനം പറയുന്നു.
പ്രത്യേക മതവിഭാഗത്തോട് വിവേചനം പ്രകടിപ്പിക്കുന്നത് ഭരണഘടനയുടെ തത്വങ്ങൾക്ക് എതിരായതിനാൽ പൗരത്വബിൽ പിൻവലിക്കണം. പൗരത്വ രജിസ്റ്റർ ആദിവാസി ദളിത് വിഭാഗങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. നിയമങ്ങൾക്കെതിരെയുള്ള സമരങ്ങളെ ചില സംസ്ഥാനങ്ങളിൽ ഭരണാധികാരികൾ ക്രൂരമായി അടിച്ചമർത്തുകയാണെന്നും പള്ളികളിൽ വായിച്ചു.