ഡല്‍ഹി: യുക്രൈനില്‍ നിന്നും ഇന്ത്യന്‍ പൌരന്മാരെ തിരികെയെത്തിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ കടമയാണെന്നും ഔദാര്യമല്ലെന്നും രാഹുല്‍ ഗാന്ധി. രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ പങ്കുവെച്ചാണ് രാഹുലിന്റെ പ്രതികരണം. സ്വന്തം ഉത്തരവാദിത്തത്തില്‍ മറ്റൊരു രാജ്യത്തിലേക്ക് അതിര്‍ത്തി കടന്നെത്തുന്ന വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതിനെ എങ്ങനെ രക്ഷാ ദൗത്യമെന്ന് വിളിക്കുമെന്ന് അവര്‍ ചോദിക്കുന്നതായി വീഡിയോയില്‍ കാണാം.
ഇപ്പോഴും യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ബന്ധുക്കളുമായെങ്കിലും കൃത്യമായി ആശയവിനിമയം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എത്ര വിദ്യാർത്ഥികളെ ഇതുവരെ ഒഴിപ്പിച്ചു, എത്ര പേർ ഇപ്പോഴും യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നുണ്ട്, മേഖല തിരിച്ചുള്ള വിശദമായ ഒഴിപ്പിക്കൽ പദ്ധതി എന്താണ് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കാതെ നാടകം കളിച്ചിട്ട് കാര്യമില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുമ്പോൾ അതിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തുന്നു എന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കുകയാണ്. ഇക്കൂട്ടത്തിൽ റൊമാനിയൻ മേയറും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള രോഷത്തോടെയുള്ള സംസാരമാണ് കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കിയത്. വിദ്യാര്‍ഥികളെ 'രക്ഷപ്പെടുത്തുന്ന' കേന്ദ്ര സര്‍ക്കാര്‍ നയം വിശദീകരിക്കുന്നതിനിടയില്‍ മറ്റ് വിഷയങ്ങൾ സംസാരിക്കാതെ എപ്പോൾ നാട്ടിലേക്ക് തിരിക്കുമെന്ന കാര്യം അവരോട് വിശദീകരിക്കൂ എന്നായിരുന്നു റൊമാനിയൻ മേയറുടെ ഇടപെടല്‍. ഞാനാണ് അവർക്ക് ഭക്ഷണം അഭയവും നൽകിയതെന്നും മേയർ കേന്ദ്രമന്ത്രിയോട് ഉച്ചത്തില്‍ പറയുന്നുണ്ടായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നാടകനടന്മാരെ തിരിച്ചുവിളിക്കണമെന്നും വിദഗ്ധരെയും പണിയറിയുന്ന പ്രൊഫഷനലുകളെയും അയക്കണമെന്നും യുദ്ധമേഖലയാണ് തിയറ്റർ അല്ലെന്നുമൊക്കെയാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പരിഹാസം.
അതേസമയം, യുക്രൈനില്‍ ഇന്നും യുദ്ധം തുടരുകയാണ്. തലസ്ഥാന നഗരമായ കീവ് പിടിച്ചടക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും തീരനഗരങ്ങളില്‍ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തി. യുക്രൈന്‍ നഗരമായ എനര്‍ഹോദാര്‍ നഗരത്തിലെ സേപോര്‍സെയിയ ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും യുക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു.