കൊച്ചി: സംവിധായകന്‍ ലിജു കൃഷ്ണക്കെതിരെ പീഡനാരോപണവുമായി യുവതി. പേര് വെളിപ്പെടുത്താതെ വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജിലൂടെയാണ് പീഡനത്തിനിരയായ യുവതി രംഗത്ത് വന്നിരിക്കുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രമായ 'പടവെട്ടു'മായി ബന്ധപ്പെട്ടാണ് ലിജു കൃഷ്ണയെ പരിചയപ്പെടുന്നതെന്നും സൗഹൃദം നടിച്ച് അടുത്ത് കൂടി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി തന്‍റെ കുറിപ്പില്‍ പറയുന്നു. 2020-2021 വരെയുള്ള കാലഘട്ടത്തിലാണ് പീഡനം നടന്നതെന്നും ആ കാലമത്രയും മാനസികവും ശാരീരികവുമായി മുതലെടുപ്പ് നടത്തിയെന്നും യുവതി ആരോപിച്ചു. ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭച്ഛിദ്ദം നടത്തിക്കുകയും ചെയ്തു. ഇതോടെ തന്‍റെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂര്‍ണമായി തകരുകയും ചെയ്തുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ നിർമ്മാണം സംബന്ധിച്ച് അയാൾ കടുത്തമാനസിക സമ്മർദ്ദത്തിലാണെന്നും അതിൽ നിന്ന് ആശ്വാസം കിട്ടാൻ തന്‍റെ സാമീപ്യം അത്യാവശ്യമാണെന്നും പറഞ്ഞാണ് പീഡന ദിവസം സിനിമയുടെ പ്രൊഡക്ഷൻ ഫ്‌ളാറ്റിൽകൊണ്ടുപോയത്. അവിടെ എത്തിയ ഉടൻ തന്‍റെ കൺസെന്‍റ് ഇല്ലാതെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. തന്‍റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും ആശുപത്രിയിലെത്തിക്കണമെന്നും അയാളോട് ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറായില്ലെന്നും യുവതി പറഞ്ഞു. മുന്‍പ് സംഭവിച്ച കാര്യങ്ങൾ ആരോടെങ്കിലും അറിയിച്ചാൽ അതയാളുടെ സിനിമയെ ദോഷകരമായി ബാധിക്കുമെന്നും എല്ലാകാര്യങ്ങളും സിനിമ പൂര്‍ണമാകുന്നതോടെ ശരിയാകുമെന്നും ഉറപ്പ് നൽകുകയും ചെയ്തിരുന്നുവെന്നും യുവതി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പീഡനവുമായി ബന്ധപ്പെട്ട് താന്‍ എവിടെയെങ്കിലും പരാതിപ്പെടുമോ എന്ന ഭയത്താൽ പടവെട്ട് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിനെയും, മനോജിനെയും ഉപയോഗിച്ച് ലിജു നിരന്തരമായി തന്നെ ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു. 'കെട്ടിയിട്ട് ചെയ്യുന്നതാണ് റേപ്പ്, അല്ലാത്തത് ഒന്നും റേപ്പ് അല്ല. അതുകൊണ്ട് തന്നെ നീ ഇത് പുറത്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല" എന്ന് ലിജു കൃഷ്ണ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. തന്‍റെ തൂക്കം 60കിലോയിൽ നിന്ന് 32 കിലോയിൽ എത്തി. ഇപ്പോൾ നേരെ ഇരിക്കാനോ നടക്കാനോ കഴിയാത്ത നിലയിൽ ആരോഗ്യം നഷ്ടപ്പെട്ടിരിക്കുന്നു. സുഹൃത്തുക്കളുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. 2020 മുതൽ ഇന്നേവരെ ലിജു കൃഷ്ണ `പടവെട്ട്' എന്ന സിനിമയ്ക്കുവേണ്ടി പല രീതിയിലുള്ള ജോലികൾ തന്നെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ പ്രോഫഷണല്‍ രീതിയിലുള്ള ഒരു അംഗീകരവും ലിജു നല്‍കിയിട്ടില്ലെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.