മോസ്കോ: യുക്രൈനില്‍ ദിനംപ്രതി ആക്രമണം കടുപ്പിക്കുന്നതിനിടെ റഷ്യയുടെ രാഷ്ട്രീയവും അന്താരാഷ്ട്ര തലത്തിലുള്ള നയപരമായ തീരുമാനങ്ങളുടെയും സാംഗത്യം ചോദ്യം ചെയ്യപ്പെടുകയാണ്. യുക്രൈനെ നാശത്തിലേക്ക് നയിക്കുകയും ലോകത്തെ തന്നെ പ്രതിസന്ധിയിലാക്കുകയും ചെയ്ത റഷ്യന്‍ തീരുമാനങ്ങള്‍ മാനസിക രോഗിയായ ഒരാളില്‍ നിന്നാണ് ഉണ്ടാകുന്നത് എന്നാണു പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ കടുത്ത മാനസിക വെല്ലുവിളികള്‍ നേരിടുന്നയാളാണെന്ന് ബ്രിട്ടന്‍, അമേരിക്ക, ന്യൂസിലാന്‍ഡ്, ആസ്ത്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ രഹസ്യാന്വേഷണ എജന്‍സിയായ 'ഫൈവ് ഐസ്' ആണ് കണ്ടെത്തിയിരിക്കുന്നത്.
ഏകദേശം കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി പുടിന്‍ പല നിലയില്‍ കൈക്കൊണ്ട തീരുമാനങ്ങളിലെല്ലാം ഈ നിലതെറ്റല്‍ കാണാന്‍ കഴിയുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ വിലയിരുത്തല്‍. റഷ്യന്‍ പ്രസിഡന്‍റ് മറവി രോഗത്തിന്റെ പിടിയിലാണ്, അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ട് ( നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗമാണിത്. കൈകാലുകളും തലയടക്കം ശരീരമാസകലവും നിയന്ത്രണം നഷ്ടപ്പെട്ട് വിറച്ചുകൊണ്ടിരിക്കും). പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന് ഈ അസുഖങ്ങള്‍ വരാന്‍ കാരണം അര്‍ബുദരോഗ ചികിത്സയുടെ ഭാഗമായി സ്വീകരിച്ച സ്റ്റിറോയ്ഡുകളാണ് എന്നാണ് രഹസ്യാന്വേഷണ എജന്‍സിയായ 'ഫൈവ് ഐസ്' ന്‍റെ കണ്ടെത്തല്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രസിഡന്‍റ് ആരുമായും അടുത്ത് പെരുമാറാറില്ലെന്നും അദ്ദേഹത്തിന് അമിതവണ്ണം വന്നിട്ടുണ്ടെന്നും പഠനത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
ഇതൊക്കെയാണെങ്കിലും യുദ്ധസാഹചര്യത്തില്‍ റഷ്യയുടെ കടുത്ത എതിരാളികളായ അമേരിക്കയുടെയും, ബ്രിട്ടന്‍റെയും നേതൃത്വത്തിലുള്ള 'ഫൈവ് ഐസ്' ന്റെ റിപ്പോര്‍ട്ട് അക്കാരണത്താല്‍ തന്നെ സംശയിക്കപ്പെടുന്നുമുണ്ട്. റഷ്യയുടെ തീരുമാനങ്ങളെല്ലാം ആരോഗ്യമില്ലാത്ത മനസ്സില്‍ നിന്നും ഉടലെടുക്കുന്ന ഭ്രാന്തമായ തീരുമാനങ്ങളാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള അമേരിക്കന്‍ ശ്രമം ഇതിനുപിറകിലുണ്ട് എന്ന വിലയിരുത്തലാണ് റഷ്യന്‍ അനുകൂല കേന്ദ്രങ്ങളില്‍ നിന്ന് സ്വാഭാവികമായും ഉണ്ടാകുന്നത്. നേരത്തെതന്നെ ഇത്തരം ചില കണ്ടെത്തലുകള്‍ ഇത്തരം ഏജന്‍സികള്‍ നടത്തുകയും റഷ്യ അത് നിഷേധിക്കുകയും ചെയ്തിരുന്നു.