എ കെ ജിയുടെ പ്രസംഗങ്ങള്‍ പാവങ്ങളുടെ വേദനകളെ കുറിച്ചായിരുന്നു- കെ ടി കുഞ്ഞിക്കണ്ണൻ

ജനകീയ പോരാട്ടങ്ങളുടെ കൊടുങ്കാറ്റുകൾ സൃഷ്ടിച്ച പാവങ്ങളുടെ പടത്തലവൻ സഖാവ് എ.കെ.ജി യുടെ 45-ാം ചരമവാർഷികദിനമാണ് ഇന്ന് (മാര്‍ച്ച് 22). ജാതിമേധാവിത്വം സൃഷ്ടിച്ച ഉച്ചനീചത്വങ്ങൾക്കും സാമൂഹ്യവിവേചനങ്ങൾക്കുമെതിരായ പോരാട്ടങ്ങളിലൂടെയാണ് എ കെ ജി പൊതുരംഗത്തേക്ക് വരുന്നത്. നന്നേ ചെറുപ്പത്തിൽ തന്നെ പരിഷ്ക്കാരങ്ങൾക്കും പുരോഗതിക്കും നേരെ പല്ലിളിച്ചുനിൽക്കുന്ന എല്ലാവിധ പാരമ്പര്യവാദങ്ങളുടെയും ചിതൽപ്പുറ്റുകളെ തട്ടിമാറ്റിക്കൊണ്ടാണ് എ കെ ജി പുരോഗതിക്കും നീതിക്കും വേണ്ടിയുള്ള തൻ്റെ ജീവിതസമരങ്ങൾ ആരംഭിക്കുന്നത്.  

വിവേചനങ്ങളെയും അശ്ലീലകരമായ ആചാരങ്ങളെയും പൊറുപ്പിക്കാനാവാത്ത ഉല്‍പ്പതിഷ്ണുത്വം സ്വന്തം പിതാവിൽ നിന്നുതന്നെ എ കെ ജി ക്ക് പകർന്നു കിട്ടിയിരുന്നു. ജാതിവിവേചനം പോലെ അദ്ദേഹം ലിംഗവിവേചനങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ചു. പിതാവ് കാടച്ചിറയിൽ നടത്തിയിരുന്ന മിഡിൽ സ്‌കൂളിലേക്ക് തന്റെ സഹോദരിമാരെക്കൂടി വിദ്യാഭ്യാസം ചെയ്യിക്കാൻ എ കെ ജി കൂട്ടിയിരുന്നു. ഇത് അക്കാലത്ത് യാഥാസ്ഥിതികരിൽ വളരെയേറെ പ്രകോപനം സൃഷ്ടിച്ച നടപടിയായിരുന്നു. പെൺകുട്ടികൾ പരിഷ്‌കാരികളായി വേഷം ധരിക്കുന്നതും ആൺകുട്ടികളോടൊപ്പം സ്‌കൂളിൽ പോയി പഠിക്കുന്നതും അന്നത്തെ യാഥാസ്ഥിതികർക്ക് പൊറുപ്പിക്കാവുന്നതായിരുന്നില്ല. ആ സംഭവത്തെക്കുറിച്ച് എ.കെ.ജി തന്റെ ആത്മകഥാപരമായ ലേഖനത്തിൽ പറയുന്നത് യാഥാസ്ഥിതികരുടെ എതിർപ്പാണ് പരിഷ്‌കാരത്തിനും പുതുമയ്ക്കും വേണ്ടിയുള്ള നിരന്തരമായ പ്രവർത്തനങ്ങൾക്ക് തന്നെ പ്രേരിപ്പിച്ചത് എന്നാണ്.

എതിർപ്പ് കൂടുമ്പോൾ മുന്നോട്ടുപോകാനുള്ള വാശിയും കൂടും. താലികെട്ട് മുതലായ നായർ സമുദായത്തിൽ അക്കാലത്ത് നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ തന്റെ പിതാവ് ഉൾപ്പെടെയുള്ളവർ നയിച്ച സമരത്തിൽ കൂടെചേർന്നുകൊണ്ടാണ് എ കെ ജി സമരരംഗത്തേക്ക് എത്തുന്നത്. 1921 മുതൽ എ കെ ജി സാമൂഹ്യരംഗത്തും കോൺഗ്രസ് പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടു തുടങ്ങി. അത് എ കെ ജിയുടെ ജീവിതത്തിൽ വലിയമാറ്റങ്ങളാണുണ്ടാക്കിയത്. തുടർച്ചയായ പോലീസ് മർദ്ദനവും ജയിൽവാസവും അദ്ദേഹമേറ്റുവാങ്ങി. ഗുരുവായൂർ സത്യാഗ്രഹവും തൊഴിലാളി കർഷകപ്രസ്ഥാനങ്ങളിലുള്ള നിരന്തരമായ ഇടപെടലുകളും സമരങ്ങളും പട്ടിണി ജാഥയും എ കെ ജിയെ ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന ജനനേതാവാക്കി ഉയർത്തി. 

പാവങ്ങളുടെ പടത്തലവന്‍ 

ഭക്ഷണത്തിനും ഭൂമിക്കും വേണ്ടിയുള്ള സമരങ്ങളിലൂടെയാണ് എ കെ ജി പാവപ്പെട്ടവരുടെ പടത്തലവനായി മാറിയത്. 1952-ൽ ഇന്ത്യയുടെ പാർലമെന്റിൽ പ്രതിപക്ഷനേതാവായി മാറിയ എ കെ ജി ഇന്ത്യയൊട്ടുക്കും കോൺഗ്രസ് സർക്കാരിനെതിരായി നടക്കുന്ന ജനകീയ സമരങ്ങളിൽ ഇടപെട്ടു. പാർലമെന്റിൽ ഇന്ത്യൻ ജനതയുടെ ശബ്ദമായിഎ കെ ജി മാറുകയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ജയിലിലായിരുന്ന അദ്ദേഹം അവിടെ  ദേശീയപതാക ഉയർത്തിക്കൊണ്ടാണ് സ്വാതന്ത്ര്യലബ്ദി ആഘോഷിച്ചത്. സ്വതന്ത്ര ഇന്ത്യയിൽ 1951 വരെ നീണ്ടുനിന്ന ജയിൽവാസമനുഭവിച്ചു പുറത്തുവന്ന് 1952-ലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്ത എ കെ ജി അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഏറ്റവും ആദരവോടെ കണ്ടിരുന്ന കമ്യൂണിസ്റ്റ് നേതാവും പ്രതിപക്ഷനേതാവുമായിരുന്നു. 

പാർലമെന്റിലെ എ.കെ.ജിയുടെ ഓരോ പ്രസംഗവും അംഗങ്ങൾ ഒന്നടങ്കം നെഞ്ചമർത്തിപ്പിടിച്ചുകൊണ്ടാണ് കേട്ടുകൊണ്ടിരുന്നത്. ഇന്ത്യൻ ജനതയുടെ കഠിന ജീവിതകഥകളും അവർ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങളും അതിനെ അടിച്ചമർത്താനായി ഇന്ത്യൻ ഭരണകൂടം സ്വീകരിച്ച മർദ്ദന നടപടികളുമായിരുന്നു എ കെ ജിയുടെ പ്രസംഗങ്ങളിലൂടെ രാജ്യം കേട്ടത്. 1957-ലെ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർടി അധികാരത്തിൽ എത്തുന്നതിന് എ കെ ജിയുടെ ദേശീയതലത്തിലുള്ള ഇടപെടലുകളും സമരങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണകൾ നിയോലിബിറൽ നയങ്ങൾക്കും വർഗീയതക്കുമെതിരായ പോരാട്ടങ്ങൾക്ക് കരുത്തുപകരുമെന്ന കാര്യത്തിൽ സംശയമില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

K T Kunjikkannan

Recent Posts

Web Desk 1 day ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 1 day ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 5 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More