കോട്ടയം: ഐ എന്‍ ടി യു സി പോഷക സംഘടനയല്ല അവിഭാജ്യ ഘടകമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദേശീയ പണിമുടക്കില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. തന്‍റെ പ്രസ്താവനക്കെതിരെ ചങ്ങനാശ്ശേരിയില്‍ നടന്ന പ്രതിഷേധ പരിപാടികളെക്കുറിച്ച് പ്രതികരിക്കേണ്ടത് പാര്‍ട്ടിയാണ്. കോണ്‍ഗ്രസിനുള്ളില്‍ അതിനുള്ള സൗകര്യമുണ്ട്. അക്രമ സംഭവങ്ങളെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. പണിമുടക്കില്‍ അക്രമങ്ങള്‍ നടത്തിയതും നാട്ടുകാരെ തടഞ്ഞുവെച്ചതുമെല്ലാം സി ഐ ടി യുക്കാരും സിപിഎമ്മുകാരുമാണ്.
കെ പി സി സി അധ്യക്ഷനുമായി ആലോചിച്ചാണ് ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങളില്‍ നിലപാട് പറഞ്ഞതെന്നും ഒറ്റക്കെടുത്ത തീരുമാനമല്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു. ചങ്ങനാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്നത് കുത്തിത്തിരുപ്പ് സംഘമാണ്. പാര്‍ട്ടിക്കുള്ളില്‍ പ്രശ്നമുണ്ടാക്കണമെന്ന് ആഗ്രഹിച്ചവരാണ് പ്രതിഷേധ പരിപാടിയുമായി മുന്‍പോട്ടു പോകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ പോഷക സംഘടനയെന്ന സ്ഥാനമല്ല ഐ എന്‍ ടി യു സിക്ക് നല്‍കിയിരിക്കുന്നത്. അവിഭാജ്യഘടകമെന്ന സ്ഥാനമാണ്. അഭിവാജ്യ ഘടകവും പോഷക സംഘടനയും തമ്മിൽ വ്യത്യാസമുണ്ട്. ഐ എൻ ടി യു സിയെ തള്ളി പറഞ്ഞതല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. എന്നാല്‍, പ്രതിഷേധ പരിപാടികള്‍ക്കെതിരെ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വി ഡി സതീശനെതിരെ നടന്നത് തൊഴിലാളികളുടെ വികാര പ്രകടനമായിരുന്നെന്ന് ഐ എൻ ടി യു സി സംസ്ഥാന നിർവാഹക സമിതിയംഗം പി പി തോമസ് പറഞ്ഞു. അതിനാല്‍ അച്ചടക്ക നടപടിയെ ഭയക്കുന്നില്ല. തൊഴിലാളികള്‍ക്കിടയില്‍ കുത്തിത്തിരുപ്പുകാര്‍ ഇല്ലെന്നും അത്തരം രീതിയില്‍ സംസാരിക്കുന്നവര്‍ക്ക് ഒപ്പമായിരിക്കും കുത്തിത്തിരുപ്പുകാര്‍ ഉണ്ടാവുകയെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.