കൊവിഡ്-19 പ്രതിരോധ മരുന്നിനായുള്ള അമേരിക്കൻ പ്രസഡന്റ് ഡൊണൾഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ കേന്ദ്രസർക്കാർ വഴങ്ങരുതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മഹാമാരിക്കെതിരായ യുദ്ധത്തിൽ ഇന്ത്യയുടെ മുൻഗണന ഇന്ത്യക്കാരെ ചികിത്സിക്കുന്നതിനാകണമെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു. സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. ഈ ഘട്ടത്തിൽ ട്രംപിന്റെ സമ്മർദ്ധത്തിനും ഭീഷണിക്കും വഴങ്ങി മോദി ദൗർലഭ്യമുളള മരുന്ന് നൽകരുത്. ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കേണ്ട ഈ പോരാട്ടത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും യെച്ചൂരി ഫേസ്ബുക്കിൽ കുറിച്ചു.
കൊവിഡ് പ്രതിരോധ മരുന്ന് കയറ്റി അയച്ചില്ലെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ മരുന്നുകയറ്റുമതിയ്ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്രസർക്കാർ ഉത്തരവിട്ടു. കേന്ദ്ര സർക്കാറിൻരെ നടപടിയിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്