തിരുവനന്തപുരം: ഭരണനിർവ്വഹണത്തിനുള്ള ഇ ഗവർണൻസ് ഡാഷ് ബോർഡ് സംവിധാനം പഠിക്കാൻ ചീഫ് സെക്രട്ടറി ഉൾപ്പെട്ട സംഘത്തെ ഗുജറാത്തിലേക്ക് അയക്കാനുള്ള പിണറായി സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ബൃന്ദാ കാരാട്ട് അടക്കമുള്ള സിപിഎം നേതാക്കള്‍ വിമര്‍ശിക്കുന്ന ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാനാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ അയച്ചിരിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.
തീവ്ര ഹിന്ദുത്വ നിലപാട് പഠിക്കാനാണോ ന്യൂനപക്ഷങ്ങളുടെ രക്തം വീണ മണ്ണിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥരെ അയക്കുന്നതെന്ന് വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കോര്‍പ്പറേറ്റുകളുടെ സമ്പത്തില്‍ വന്‍ വര്‍ധനവുണ്ടാവുകയും സാധാരണക്കാരുടെ ജീവിതനിലവാരം വളരെ താഴോട്ട് പോവുകയും ചെയ്യുന്നതാണ് 'ഗുജറാത്ത് മോഡല്‍' വികസനം. ഇതിനെതിരെ വിമര്‍ശനം ശക്തമാകുന്നതിടയിലാണ് ഉദ്യോഗസ്ഥരെ അങ്ങോട്ട് അയക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഗുജറാത്ത് സര്‍ക്കാരുമായി ബന്ധമുണ്ടാക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഗുജറാത്തിലാണ് സത് ഭരണമെന്നാണ് പിണറായി വിജയന്‍ വിശ്വസിക്കുന്നത്. കോണ്‍ഗ്രസിനെ മുഖ്യ ശത്രുവായി കാണുന്ന സിപിഎമ്മില്‍ നിന്നും കൂടുതലലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്‍റെ കേരള സർക്കാരിന് എന്തുകൊണ്ടും കണ്ട് പഠിക്കാവുന്ന മാതൃകയാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോർഡെന്ന് മുന്‍ എം എല്‍ എ വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
2019-ൽ വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ തുടങ്ങിയ ഡാഷ് ബോർഡ് സംവിധാനം പഠിക്കാനാണ് പിണറായി വിജയന്‍ ഉദ്യോഗസ്ഥരെ ഗുജറാത്തിലേക്ക് അയക്കുന്നത്. ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രിക്ക് ഡാറ്റാബേസ് ഉണ്ടാക്കിയുള്ള സിഎം ഡാഷ് ബോർഡ് വഴി ഓരോ ദിവസവും അവലോകനം ചെയ്യാന്‍ സാധിക്കും.