തിരുവനന്തപുരം: സംസ്ഥാനത്ത് തക്കാളി വില (Tomato Price) കുതിച്ചുയരുന്നു. രണ്ടാഴ്ച മുന്‍പ് വെറും 15 രൂപ മാത്രമായിരുന്നു കിലോയ്ക്ക് വില. ഇപ്പോൾ 65 രൂപയായി. കേരളത്തിൽ തക്കാളി ഉൽപാദന സീസൺ അല്ലാത്തതും അയൽ സംസ്ഥാനങ്ങളിൽ മഴമൂലമുണ്ടായ കൃഷിനാശവുമാണ് തക്കാളി വില വർദ്ധിനവിന് കാരണം. ഏതാനും മാസങ്ങൾക്കുമുമ്പ് കിലോക്ക് 120 രൂപ വരെ വില ഉയർന്നിരുന്നു. ആ 'റെക്കോര്‍ഡ്' ഇക്കുറി തകര്‍ക്കുമെന്ന ഭീതിയിലാണ് ഉപഭോക്താക്കളും വ്യാപാരികളും.
നിലവിൽ തമിഴ്നാട്, കർണാടകത്തിലെ മൈസൂരു എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് തക്കാളി വരുന്നത്. എന്നാൽ തമിഴ്നാട്ടിൽ അപ്രതീക്ഷിതമായി പെയ്ത മഴയിൽ വ്യാപക കൃഷിനാശം ഉണ്ടാകുകയും തക്കാളിയുടെ വരവ് കുറയുകയും ചെയ്തു. പ്രതിദിനം 15 ടൺ തക്കാളി അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതിന്‍റെ സ്ഥാനത്ത് ഇപ്പോൾ പത്ത് ടണ്ണിൽ താഴെ മാത്രമായി ചുരുങ്ങി. ഇതോടെയാണ് സംസ്ഥാനത്ത് തക്കാളി വില കുത്തനെ ഉയരാൻ തുടങ്ങിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനത്ത് ഏറ്റവുമധികം തക്കാളി ഉൽപാദിപ്പിക്കുന്നത് പാലക്കാട്ടെ കിഴക്കൻ പഞ്ചായത്തുകളായ വടകരപ്പതി, കൊഴിഞ്ഞാമ്പാറ തുടങ്ങിയ മേഖലകളിലാണ്. 400 ഏക്കറിലധികമാണ് ഇവിടെ തക്കാളി കൃഷി നടക്കുന്നത്. എന്നാൽ ഇപ്പോൾ സീസൺ അല്ലാത്തതിനാൽ കൃഷി ആരംഭിച്ചിട്ടില്ല. മെയ് അവസാനത്തോടെ മാത്രമാണ് ഇവിടെ തക്കാളി കൃഷി തുടങ്ങുന്നത്. എന്നാലും വിളവെടുക്കാൻ സെപ്റ്റംബർ ആകുമെന്നതിനാൽ തക്കാളി വില ഇനിയും വർദ്ധിക്കുമെന്നാണ് വിപണി വിദഗ്ദ്ധർ പറയുന്നത്.