കൊവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന രമേശ് ചെന്നിത്തലുയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും ശ്രമം അൽപത്തരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലോകമാകെ പ്രശംസിച്ച കേരളത്തിന്റെ പ്രതിരോധപ്രവർത്തനങ്ങളെയാണ് ഇരുവരും വിമർശിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സർക്കാറിനെ എതിർക്കുന്ന കാര്യത്തിൽ ബിജെപിക്കും കോൺഗ്രസിനും ഒരേ സ്വരമാണ്. സാലറി ചലഞ്ചിനെയും റേഷൻ വിതരണത്തെയും എതിർക്കുന്നത് ഇതാണ് സൂചിപ്പിക്കുന്നത്. ഒരുമയോടുള്ള പ്രവർത്തനങ്ങളാണ് നാട് ഇന്ന് ആവശ്യപ്പെടുന്നത്. അതിൽ വിള്ളൽ വീഴ്‌ത്താൻ ശ്രമിക്കുന്നത് ആശാവഹമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷനേതാവിന്റെ വിമർശനങ്ങൾ വേണ്ടത്ര ഏശിയില്ലെന്ന് കണ്ടപ്പോഴാണ് കെപിസിസി പ്രസിഡന്റിനെയും മുൻ മുഖ്യമന്ത്രിയെയുംകൂട്ടി വാർത്താസമ്മേളനത്തിനു ഇറങ്ങിയത്. ഇപ്പോഴെങ്കിലും അവർക്ക് ഒരുമിക്കാൻ കഴിഞ്ഞത് സന്തോഷകരമാണ്. ഇത്രയധികംപേർ റേഷൻ വാങ്ങിയത് ആദ്യമായാണ്. സൗജന്യമായി വിതരണം ചെയ്തതിനെ അഭിനന്ദിക്കുന്നതിനു പകരം വിമർശിക്കുന്നത് അല്പത്തമാണെന്നും കാനം പ്രസ്താവനയിൽ പറഞ്ഞു.