ഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. കര്‍ണാടകയില്‍ വെച്ച് നടന്ന മഷി ആക്രമണം ആസൂത്രിതമാണെന്നും ബിജെപി സര്‍ക്കാര്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണെന്നുമാണ് രാകേഷ് ടികായത്തിന്‍റെ ആരോപണം. മെയ് മാസം 30- നാണ് രാകേഷ് ടികായത്തിനെ ബിജെപി അനുകൂലികള്‍ ആക്രമിച്ചത്. അദ്ദേഹത്തിന്റെ മുഖത്ത് അക്രമികള്‍ കറുത്ത മഷിയൊഴിക്കുകയും സ്റ്റേജിലുണ്ടായിരുന്ന മൈക്ക് കൊണ്ട് അടിക്കുകയും ചെയ്തിരുന്നു. 'മോദി മോദി' എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു അക്രമികള്‍ രാകേഷ് ടികായത്തിനെ ആക്രമിച്ചത്.
ഈ സംഭവത്തിനെതിരെയാണ് ഭാരതിയ കിസാന്‍ യൂണിയന്‍റെ അവലോകന യോഗത്തില്‍ ടികായത്ത് വിമര്‍ശനം ഉന്നയിച്ചത്. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയവരാണ് കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ തന്നെയും കൊല്ലാന്‍ ശ്രമിക്കുന്നത്. സമരത്തില്‍ പങ്കെടുത്ത പലരെയും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നുണ്ട്. എന്നാല്‍ ഒരു രാകേഷ് ടികായത്ത് കൊല്ലപ്പെട്ടാല്‍ ഇതേ ആശയമുള്ള നിരവധിയാളുകള്‍ കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തും - രാകേഷ് ടികായത്ത് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'കര്‍ഷക സംഘടനയുടെ ഐക്യം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ സംഘടനയിലെ എല്ലാവരും കര്‍ഷകര്‍ക്കും അവരുടെ പ്രശ്നങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നവരാണ്. ആര്‍ക്കും സംഘടനയെ തകര്‍ക്കാന്‍ സാധിക്കില്ല. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ഷകരുമായി സംസാരിക്കാനോ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല. യോഗി ആദിത്യനാഥ് പ്രത്യേക വിഭാഗത്തിന്‍റെ മാത്രമല്ല, യു പിയിലെ മുഴുവന്‍ ജനങ്ങളുടെയും മുഖ്യമന്ത്രിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹം കർഷകരോട് വിവേചനരഹിതമായി ഇടപെടണം' - രാകേഷ് ടികായത്ത് പറഞ്ഞു.