ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇ ഡി നോട്ടീസ് അയച്ച സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്. വരുന്ന തിങ്കളാഴ്ച പ്രതിഷേധ മാര്‍ച്ചോടെ ഇ ഡിക്ക് മുന്‍പില്‍ ഹാജരാകാനാണ് രാഹുല്‍ ഗാന്ധി തീരുമാനം. ഇതിനായുള്ള ഒരുക്കങ്ങള്‍ ഇന്ന് നടക്കുന്ന അടിയന്തിര യോഗത്തില്‍ ചര്‍ച്ച ചെയ്യും. പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാര്‍, എം പിമാര്‍, പി സി സി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണത്തെ കൂടുതല്‍ ബലപ്പെടുത്താനുള്ള നീക്കങ്ങളായിരിക്കും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ എം എല്‍ എമാര്‍, എം പി മാര്‍, എന്നിവരും പങ്കെടുക്കും. സോണിയ ഗാന്ധിയോട് എട്ടാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടിരുന്നതെങ്കിലും കൊവിഡ് പോസറ്റീവ് ആയതിനെ തുടര്‍ന്ന് സമയം നീട്ടി ചോദി ച്ചിരുന്നു. മൂന്നാഴ്ച സമയം വേണമെന്ന സോണിയ ഗാന്ധിയുടെ ആവശ്യം ഇഡി അംഗീകരിച്ചിട്ടുണ്ട്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസിനെ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചത്. രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും ചേര്‍ന്ന് അസോസിയേറ്റഡ് ജേണൽസിന്റെ സ്വത്ത് തട്ടിയെടുത്തുവെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് പരാതി നൽകിയത്. യങ് ഇന്ത്യ ലിമിറ്റഡ് നാഷണല്‍ ഹെറാള്‍ഡിനെ ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും കള്ളപ്പണം വെളുപ്പിക്കാനാണെന്നുമാണ് ആരോപണം. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും യങ് ഇന്ത്യ ലിമിറ്റഡിന്‍റെ ഡയറക്ടർമാരാണ്.