എം എല്‍ എ കെ ടി ജലീലിനെതിനെ മുന്‍ മന്ത്രി പികെ അബ്ദു റബ്ബ്. ചന്ദ്രിക പൂട്ടുന്നേ എന്നു പറഞ്ഞ് ബിരിയാണിച്ചെമ്പിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ചിലരുടെ ശ്രമം,'തന്നെ തീർക്കാൻ നടക്കുന്ന നേരത്ത് ചന്ദ്രികയെ നോക്കിക്കോളിം' എന്നാണ് ഉപദേശം. ക്ലിഫ് ഹൗസിലെത്തിയ ബിരിയാണിച്ചെമ്പിൻ്റെ കഥ ജനമറിയട്ടെ. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ. ചന്ദ്രികയിലെ പ്രതിസന്ധി തീർക്കാൻ ഞങ്ങളുടെ നേതാക്കൻമാർക്കറിയാം. കൂടെക്കൂടുന്നവർക്കൊക്കെ ശല്യമാണെന്ന് കരുതി, മൂട്ടയെ കൊല്ലാൻ ഞങ്ങൾ പീരങ്കിയെടുക്കാറുമില്ല- അബ്ദു റബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.
6 വര്‍ഷം ഭരണമില്ലാതായപ്പോള്‍ ചന്ദ്രിക നിര്‍ത്തിയെങ്കില്‍ 10 വര്‍ഷം കഴിഞ്ഞാല്‍ ലീഗ് പ്രവര്‍ത്തനം തന്നെ നിര്‍ത്തുമോയെന്നും തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ഉപയോഗിച്ച സമയവും പണവും ഉപയോഗിച്ചിരുന്നെങ്കില്‍ പത്രസ്ഥാപനത്തിന് ഈ ഗതിവരില്ലായിരുന്നുവെന്നുമായിരുന്നു കെ ടി ജലീലിന്‍റെ ആരോപണം. ഇതിനെതിരെയാണ് അബ്ദു റബ്ബിന്‍റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
വിളമ്പാൻ നേരത്താണ് ബിരിയാണി കരിഞ്ഞിട്ടുണ്ടെന്ന കാര്യം പണ്ടാരി അറിയുന്നത്. എന്തു ചെയ്യും, ഒന്നും ചെയ്യാനില്ല, ഒരു നിവൃത്തിയുമില്ലെന്നു കണ്ട ആ പണ്ടാരി നേരെ അടുത്തു കണ്ട കിണറ്റിൽ ചെന്നു ചാടി, കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ടതോടെ കല്യാണത്തിനു വന്ന ആളുകൾ മുഴുവനും ആ കിണറ്റിനു ചുറ്റും വട്ടം കൂടി.പണ്ടാരിയെ രക്ഷിക്കാനായി ആളുകൾ കയറിട്ടു കൊടുക്കുന്നു. ചിലർ കിണറ്റിലേക്ക് ഇറങ്ങുന്നു. ചിലർ ഫയർഫോഴ്സിനെ വിളിക്കുന്നു... "ഹേയ് ഫയർഫോഴ്സിനെയൊക്കെ വിളിക്കാൻ വരട്ടെ, ഞാനെങ്ങനെയെങ്കിലും കയറിക്കോളാം, നിങ്ങളാ ബിരിയാണി ചെമ്പ് നോക്കിക്കോളിം" കിണറ്റിനടിയിൽ നിന്നും പണ്ടാരി ഇങ്ങനെ ഉച്ഛത്തിൽ വിളിച്ചു പറഞ്ഞപ്പോഴാണ് ബിരിയാണിച്ചെമ്പിൻ്റെ കാര്യം ആളുകൾ ഓർത്തത്, കുറച്ചു പേർ അങ്ങോട്ടും ഓടി. ബിരിയാണി കരിഞ്ഞു പോയതിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള പണ്ടാരിയുടെ തന്ത്രം ഫലിച്ചു. ഇനി 'ബിരിയാണി കരിഞ്ഞല്ലോ' എന്നാരും പരാതിയും പറയില്ല, ആ ബിരിയാണി തന്നെ വിളമ്പുകയും ചെയ്യാം. ഇതു പോലെ ചന്ദ്രിക പൂട്ടുന്നേ എന്നു പറഞ്ഞ് ബിരിയാണിച്ചെമ്പിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ചിലരുടെ ശ്രമം,'തന്നെ തീർക്കാൻ നടക്കുന്ന നേരത്ത് ചന്ദ്രികയെ നോക്കിക്കോളിം' എന്നാണ് ഉപദേശം.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പിറവി കൊള്ളും മുമ്പുണ്ടായ പത്രമാണ് ചന്ദ്രിക, ആ ചന്ദ്രികക്ക് ഇത്ര കാലം ജീവനുണ്ടായിരുന്നെങ്കിൽ, മുസ്ലിംലീഗ് പ്രസ്ഥാനത്തിൻ്റെ അവസാനശ്വാസംവരെ ആ ചന്ദ്രികക്കും ജീവനുണ്ടാകും. ബിരിയാണി കരിഞ്ഞപ്പോൾ പണ്ടാരി പണിഞ്ഞ സൂത്രം ഇവിടെ നടക്കില്ല, ക്ലിഫ് ഹൗസിലെത്തിയ ബിരിയാണിച്ചെമ്പിൻ്റെ കഥ ജനമറിയട്ടെ. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ. ചന്ദ്രികയിലെ പ്രതിസന്ധി തീർക്കാൻ ഞങ്ങളുടെ നേതാക്കൻമാർക്കറിയാം,പാണക്കാട് മാത്രമല്ല, ചന്ദ്രികയിലും ഞങ്ങൾ മേസ്തിരിമാരെ വെച്ചിട്ടില്ല. കൂടെക്കൂടുന്നവർക്കൊക്കെ ശല്യമാണെന്ന് കരുതി, മൂട്ടയെ കൊല്ലാൻ ഞങ്ങൾ പീരങ്കിയെടുക്കാറുമില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക