തിരുവനന്തപുരം: കെ പി സി സി പുനഃസംഘടനാ പട്ടിക തിരിച്ചയച്ച് ഹൈക്കമാന്‍ഡ്. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും പട്ടിക ജാതി സംവരണം വേണമെന്ന നിര്‍ദ്ദേശം തള്ളികളഞ്ഞുമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് റിട്ടേണിംഗ് ഓഫീസർ പരമേശ്വര പറഞ്ഞു. അഞ്ച് വർഷത്തില്‍ കൂടുതല്‍ ഒരാള്‍ ഒരേ ഭാരവാഹിസ്ഥാനത്ത് തുടരരുതെന്ന ഉദയ്പൂർ ചിന്തൻശിബിർ തീരുമാനം സംസ്ഥാനം അട്ടിമറിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ പട്ടിക അനുസരിച്ച് രണ്ട് വനിതകൾ മാത്രമാണ് പുതുതായി കെപിസിസിയിൽ എത്തുക. പട്ടികയ്‌ക്കെതിരെ എംപിമാർ ഉൾപ്പെട പരാതി ഉന്നയിച്ചിരുന്നു. ചിന്തൻ ശിബിരത്തില്‍ എടുത്ത തീരുമാനങ്ങള്‍ സംസ്ഥാനം ഗൗരവത്തിലെടുത്തില്ലെന്ന് ഹൈക്കമാന്‍ഡും വിലയിരുത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു നിയമസഭാനിയോജകമണ്ഡലത്തില്‍ നിന്ന് രണ്ട് പ്രതിനിധികള്‍. അങ്ങിനെ 140 നിയോജകമണ്ഡലങ്ങളില്‍ നിന്നായി 280 പേരാണ് കെപിസിസി അംഗങ്ങളായി എത്തേണ്ടത്. എന്നാല്‍ നിലവിലുളള കെപിസിസി അംഗങ്ങളില്‍ ഭൂരിഭാഗം പേരെയും നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ പട്ടിക തയാറായിരിക്കുന്നതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവരുന്ന പ്രധാന ആക്ഷേപം. പാര്‍ട്ടി വിട്ടു പോയവരും, മരിച്ചു പോയവരും ഉള്‍പ്പെടെ 44 പേരുടെ ഒഴിവുകളിലേക്ക് മാത്രമാണ് പുതിയ ആളുകളെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഗ്രൂപ്പ് അനുസരിച്ചാണ് കെ പി സി സി പുനഃസംഘടനയിലേക്ക് ആളുകളെ ചേര്‍ത്തതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.