ഏത് പ്രതിപക്ഷപാർട്ടിയുടെ നേതാവിനെ ഭയപ്പെടുന്നതിലും നരേന്ദ്രമോദിയും അമിത്ഷായും ഭയപ്പെടുന്നത് ടീസ്റ്റ സെതൽവാദിനെയും ആര്‍ ബി ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയുമാകാമെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. സത്യത്തെ ഏത് ഭരണാധികാരിയും പേടിക്കും. എത്ര ആഴത്തിൽ കുഴിവെട്ടി മൂടിയാലും എപ്പോൾ വേണമെങ്കിലും സത്യം കുഴിയിൽ നിന്നും പുറത്തു വന്നേക്കാമെന്ന ഉൾഭയം തെറ്റുകാർക്ക് മാറില്ലെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഏത് പ്രതിപക്ഷപാർട്ടിയുടെ നേതാവിനെ ഭയപ്പെടുന്നതിലും നരേന്ദ്രമോദിയും അമിത്ഷായും ഭയപ്പെടുന്നത് ടീസ്റ്റ സെതൽവാദിനെയും RB ശ്രീകുമാറിന്റെയും സഞ്ജീവ് ഭട്ടിനെയുമാകാം. കാരണം, സത്യത്തെ ഏത് ഭരണാധികാരിയും പേടിക്കും. എത്ര ആഴത്തിൽ കുഴിവെട്ടി മൂടിയാലും എപ്പോൾ വേണമെങ്കിലും സത്യം കുഴിയിൽ നിന്നും പുറത്തു വന്നേക്കാമെന്ന ഉൾഭയം തെറ്റുകാർക്ക് മാറില്ല.
കൊല്ലാൻ പുഴുവായും, എപ്പോൾ വേണമെങ്കിലും സത്യം അവതരിക്കാം.. സത്യത്തിനു പുറത്തു വരാനായി, ധൈര്യമുള്ള, സത്യത്തിനു വേണ്ടി നിർഭയം നിലകൊള്ളുന്ന നാവു മതി.. ഗുജറാത്ത് കൂട്ടക്കൊലയിലെ ഇരകൾക്ക് വേണ്ടി ഏത് വയറ്റിപ്പിഴപ്പ് രാഷ്ട്രീയക്കാരേക്കാളും സത്യത്തിനു വേണ്ടി നിർഭയം പോരാടിയത് ഈ 3 പേരാണ്. രണ്ടുപേർ IPS കാരാണ്, അവരുടെ തൊഴിലെടുക്കുന്നതിനിടെ കണ്ടത് കോടതി മുൻപാകെ പറഞ്ഞുവെന്ന തെറ്റാണ് ചെയ്തത്. അതിലൊരാൾ വര്ഷങ്ങളായി ജയിലിലാണ്. ടീസ്തയാവട്ടെ, കൊല്ലപ്പെട്ട MP യുടെ ഭാര്യയ്ക്ക് തുണയായി നിന്ന് പ്രതികളുടെ മുഖവും അധികാരവും നോക്കാതെ പരാതി നൽകി. ഈ രാജ്യത്തിന്റെ മതേതരത്വത്തിനായി നിലകൊണ്ടു..
20 വർഷത്തെ ഇവരുടെയൊക്കെ പോരാട്ടം നമുക്കും നമ്മുടെ രാജ്യത്തിനും വേണ്ടിയായിരുന്നെങ്കിലും, അവരൊറ്റപ്പെട്ടു. സത്യം പറഞ്ഞു എന്നതിന്റെ പേരിൽ അനുഭവിച്ചതൊക്കെയും അവരുടെ മാത്രം തലവേദനയായി മാറി. നാമെല്ലാം ജീവിതം ആസ്വദിച്ചപ്പോഴും അവർ നീതിക്ക് വേണ്ടി ഒറ്റയ്ക്ക് യുദ്ധങ്ങൾ നയിക്കുകയായിരുന്നു.. നന്ദികെട്ട ഒരു ജനത അത് മറന്നു. അധികാരം ദുരുപയോഗിച്ച് കേസുകൾ അട്ടിമറിച്ചപ്പോഴും SIT റിപ്പോർട്ട് എതിരാക്കിയപ്പോഴും അപകടം മനസിലാക്കി ശ്രീകുമാറിനും ടീസ്റ്റയ്ക്കും എന്നോ ഈ രാജ്യം വിടാമായിരുന്നു. അവർ സുപ്രീംകോടതിയിലോ ഈ രാജ്യത്തെ നിയമവ്യവസ്ഥയിലോ മാത്രമല്ല, ഇന്നാട്ടിലെ മനുഷ്യരിലും ജനാധിപത്യ ബോധത്തിലും അചഞ്ചലമായ വിശ്വാസം ഈ നിമിഷംവരെ കാണിച്ചു... നാം അവർക്കെന്ത് പകരം നൽകി??
സത്യം പറയുന്ന നാവുകൾ അരിഞ്ഞു വീഴ്ത്തിയാലും സത്യം ഒരുനാൾ പുറത്തുവരും. പക്ഷെ ജനതയ്ക്കായി സത്യം പറഞ്ഞ നാവുകളെ സംരക്ഷിക്കേണ്ട ചുമതല ആ ജനതയ്ക്ക് ഉണ്ടെന്ന് ഞാൻ കരുതുന്നു. I still stand with them. അനീതിയ്ക്ക് എതിരായി മിണ്ടാതിരിക്കാൻ എനിക്ക് ലജ്ജ തോന്നുന്നുണ്ട്. (സുപ്രീംകോടതി വിധിയിലെ അനീതിയെയും അസംബന്ധത്തെയും പറ്റി വിശദമായി എഴുതാം)