കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശി മഹ്റൂഫിന്റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞു. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതു മുതൽ മഹ്റൂഫിന്റെ നില ഗുരുതരമായിരുന്നുവെന്നും മന്ത്രി അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചത്. വൃക്കരോഗവും ഹൃദ്രോഗവും ഹൈപ്പർടെൻഷനും ഉണ്ടായിരുന്നു. മഹറൂഫ് തലശ്ശേരിയിലാണ് ആദ്യം ചികിത്സ തേടിയിരുന്നത്. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പിന്നീട് കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് പരിയാരത്തേക്ക് മാറ്റി- ശൈലജ ടീച്ചർ പറഞ്ഞു.
ഇയാൾക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല. വിദേശത്തും പോയിട്ടില്ല. മെഹറൂഫ് ബന്ധപ്പെട്ട 83 ഓളം പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. വളരെ ഗുരുതരമായ അവസ്ഥയിലായതിനാല്‍ മെഹ്റൂഫിൽ നിന്ന് പൂർണ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും തിരുവനന്തപുരത്ത് കെ.കെ ഷൈലജ പറഞ്ഞു