ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇടുക്കി ഡി സി സി പ്രസിഡന്റ് സി പി മാത്യു നടത്തിയ പരാമര്‍ശത്തിനെതിരെ മാതാപിതാക്കള്‍. 'മകന്റെ മരണത്തില്‍ ഓരോ നിമിഷവും വേദനിച്ച് കഴിയുമ്പോള്‍ വീണ്ടും അപവാദപ്രസംഗവുമായി ഇടുക്കി ഡി സി സി പ്രസിഡന്റ് വന്നിരിക്കുകയാണ്. എസ് എഫ് ഐക്കാര്‍ പ്രതിഷേധിച്ചാല്‍ ധീരജിന്റെ അനുഭവമുണ്ടാകുമെന്നാണ് അയാള്‍ പറഞ്ഞത്. അതിനര്‍ത്ഥം ഞങ്ങളുടെ കുഞ്ഞിനെ കൊന്നത് അവരാണ് എന്നല്ലേ. ഞങ്ങളുടെ കുഞ്ഞ് കളളും കഞ്ചാവും വലിച്ച് നടന്ന സംഘത്തില്‍പ്പെട്ടവനാണ് എന്നാണ് പറഞ്ഞത്. അവന്‍ അങ്ങനെ ഒരു തെറ്റും ചെയ്യില്ലെന്ന് ഉത്തമ വിശ്വാസമുണ്ട്. ചിലവിന് പണം കൊടുത്താല്‍ അതുപോലും ശ്രദ്ധിച്ചുമാത്രം ഉപയോഗിക്കുന്ന കുഞ്ഞിനെക്കുറിച്ചാണ് അവരീ അപവാദം പറഞ്ഞ് പരത്തുന്നത്. സഹിക്കാനാവുന്നതിലും അപ്പുറമാണിത്. അതിനേക്കാള്‍ അവര്‍ക്ക് ഞങ്ങളെക്കൂടി കൊല്ലാന്‍ പറ്റുമെങ്കില്‍ കൊല്ലാന്‍ പറ... വീണ്ടും വീണ്ടും കൊല്ലാക്കൊല ചെയ്യുകയാണ്. സഹിക്കാനാവുന്നില്ല'- എന്നാണ് ധീരജിന്റെ മാതാപിതാക്കള്‍ പറഞ്ഞത്. ഡിസിസി പ്രസിഡന്റിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും അവര്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു പറഞ്ഞു. പറഞ്ഞ കാര്യങ്ങളില്‍ ഖേദപ്രകടനം നടത്തില്ലെന്നും ധീരജിനെ കൊന്നത് എസ് എഫ് ഐക്കാരാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എസ് എഫ് ഐക്കാര്‍ കെ എസ് യു നേതാക്കളെ കുത്തുന്നതിനിടയില്‍ അബദ്ധത്തില്‍ ധീരജിന് കുത്തേറ്റതാണ്. കേസന്വേഷിച്ച പൊലീസുകാര്‍ക്കും ഇക്കാര്യം അറിയാം. കോളേജില്‍ എസ് എഫ് ഐക്കാര്‍ ലഹരിമരുന്ന് ഉപയോഗിച്ചു എന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ് വേണ്ടത്. പൊലീസിനെ ഇടതുപക്ഷം കൂച്ചുവിലങ്ങിട്ട് നിര്‍ത്തിയിരിക്കുകയാണ്. തന്റെ പ്രസംഗത്തിനെതിരെ ധീരജിന്റെ കുടുംബം കോടതിയെ സമീപിക്കട്ടെ എന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്നും സിപി മാത്യു കൂട്ടിച്ചേര്‍ത്തു.