ആംസ്റ്റര്‍ഡാം: വര്‍ക്ക് ഫ്രം ഹോം നിയമമാക്കാന്‍ ഒരുങ്ങി നെതര്‍ലന്‍ഡ്സ്. ഇതുസംബന്ധിച്ച നിയമ ഭേദഗതിക്ക് ഡച്ച് പാര്‍ലമെന്‍റിന്‍റെ അംഗീകാരം ലഭിച്ചു. സെനറ്റിന്‍റെ അംഗീകാരം കൂടി ലഭിച്ചാല്‍ നെതര്‍ലന്‍ഡില്‍ ജീവനക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ സാധിക്കും. നിലവില്‍ വര്‍ക്ക് ഫ്രം ചോദിക്കുന്ന ജീവനക്കാരുടെ ആവശ്യം തള്ളിക്കളയാന്‍ തൊഴിലുടമയ്ക്ക് സാധിക്കും. എന്നാല്‍ നിയമപ്രകാരം വര്‍ക്ക് ഫ്രം ഹോം വേണമെന്ന ജീവനക്കാരുടെ ആവശ്യം തൊഴിലുടമ നിര്‍ബന്ധമായും പരിഗണിക്കണം. നിഷേധിക്കുകയാണെങ്കില്‍ അതിന് വ്യക്തമായ കാരണം കാണിക്കാന്‍ ഉടമ നിര്‍ബന്ധിതനാവുകയും ചെയ്യും.
ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനും ജീവനക്കാര്‍ യാത്രയ്‌ക്കായി ചെലവഴിക്കുന്ന സമയം കുറയ്ക്കാനും പുതിയ നിയമം സഹായിക്കുമെന്ന് നിയമ നിര്‍മാണത്തില്‍ പങ്കാളിയായ ഗ്രോൻലിങ്ക്‌സ് പാർട്ടി നേതാവ് സെന്ന മാറ്റൂഗ് പറഞ്ഞു. 2015-ല്‍ കൊണ്ടുവന്ന 'നെതർലൻഡ് ഫ്ലെക്സിബിൾ വർക്കിംഗ് ആക്ടി'ന്‍റെ ഭേദഗതിയാണ് പുതിയ ബിൽ. പുതിയ നിയമം അനുസരിച്ച് തൊഴിലാളികൾക്ക് അവരുടെ സമയം, ഷെഡ്യൂൾ, ജോലിസ്ഥലം എന്നിവയിൽ പോലും മാറ്റങ്ങൾ വരുത്താന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ മുന്‍നിരയിലുള്ള രാജ്യമാണ് നെതര്‍ലന്‍ഡ്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അനുവദിച്ച വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ആളുകളെ ഓഫീസിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ കമ്പനികള്‍ നടത്തുന്നതിനിടയിലാണ് നെതര്‍ലന്‍ഡിന്‍റെ പുതിയ നീക്കം. നിയമഭേദഗതി വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് ഒരു കൂട്ടം ആളുകള്‍ അഭിപ്രായപ്പെടുന്നത്.