തിരുവനന്തപുരം: കെ പി സി സി പുനസംഘടനാ ലിസ്റ്റിനെതിരെ വിമര്‍ശനവുമായി കെ മുരളിധരന്‍ എം പി. സ്ഥാനമാനങ്ങള്‍ വീതം വെച്ച് പാര്‍ട്ടിയെ വീണ്ടും ഐ സി യുവിലേക്ക് എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മുരളിധരന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് കെ പി സി സി പുനസംഘടന ലിസ്റ്റിലുള്ള അതൃപ്തി അദ്ദേഹം പ്രകടിപ്പിച്ചത്. 'കഴിഞ്ഞ നിയമസഭ, ലോക്കൽ ബോഡി തെരഞ്ഞെടുപ്പുകളിലെ പരാജയത്തെ തുടര്‍ന്ന് ഐ സി യുവിലായ പ്രസ്ഥാനത്തെ പൂർണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയിൽ നമ്മൾ തിരികെ കൊണ്ടുവന്നിരുന്നു. ഐക്യതയോടെയുള്ള കൂട്ടായ പ്രവർത്തനത്തിന്‍റെ വലിയ വിജയമായിരുന്നു അത്. എന്നാൽ സ്ഥാനമാനങ്ങൾ വീതംവെച്ച് പാര്‍ട്ടിയെ വീണ്ടും ഐ സി യുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങൾ ചില ഭാഗത്തുനിന്നും കാണുന്നതിൽ അതിയായ ദുഃഖമുണ്ടെന്നാണ്' കെ മുരളിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ പി സി സി പുനഃസംഘടനാ പട്ടികയുടെ കരട് രൂപം കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. നിയുക്ത ജനറല്‍ ബോഡിയില്‍ 73 പുതുമുഖങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്തവരെ മാറ്റി നിര്‍ത്തിയാണ് പട്ടിക പുതുക്കിയത്. നേരത്തേ 45 പേരെയാണ് പുതുതായി ഉൾപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ, 50 വയസ്സിൽ താഴെയുള്ളവരുടെ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന എഐസിസി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി നിർദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കരടു പട്ടിക പുതുക്കിയത്.
കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്നാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്. കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളജ് ആണ് 280 അംഗ കെപിസിസി ജനറൽ ബോഡി. ഒരു നിയമസഭാനിയോജകമണ്ഡലത്തില്‍ നിന്ന് രണ്ട് പ്രതിനിധികള്‍. അങ്ങിനെ 140 നിയോജകമണ്ഡലങ്ങളില്‍ നിന്നായി 280 പേരാണ് കെപിസിസി അംഗങ്ങളായി എത്തേണ്ടത്.