മംഗളൂരുവില്‍ മലയാളികള്‍ക്ക് ചികിത്സ നിഷേധിച്ചു. ഇരു സംസ്ഥാനങ്ങളിലെയും മെഡിക്കൽ സംഘം പരിശോധിച്ച ശേഷം കടത്തിവിട്ട രോഗികൾക്കാണ് ചികിത്സ നിഷേധിച്ചത്. ചികിത്സ തേടി മംഗളുരുവിലെത്തിയ മുഴുവന്‍ രോഗികളും നാട്ടിലേക്ക് മടങ്ങി. സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് കേരളത്തിൽ നിന്ന് അടിയന്തര ചികിത്സ ആവശ്യമുള്ളവരെ അതിർത്തി കടക്കാൻ കർണാടക അനുവദിച്ചത്. ഇരു സംസ്ഥാനങ്ങളും തമ്മില്‍ ധാരണയായതായതിന് ശേഷം 18ആം തിയ്യതി നാല് രോഗികളെയാണ് മംഗളൂരുവിലേക്ക് കടത്തിവിട്ടത്. എന്നാൽ മംഗുളൂരുവിലെ സ്വകാര്യ ആശുപത്രികൾ കേരളത്തിൽ നിന്നുള്ള രോഗികൾക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു.
കെ എസ് ഹെഗ്ഡെ മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ച നാലാമത്തെ രോഗി ഇന്നലെ രാത്രിയോടെ മടങ്ങി. കെ എസ് ഹെഗ്ഡെ മെഡിക്കല്‍ കോളേജില്‍ മാത്രമെ കേരളത്തിൽ നിന്നുള്ളവർക്ക് ചികിത്സ അനുവദിക്കു എന്ന് കർണാടക നിബന്ധന ഏർപ്പെടുത്തിയിരുന്നു . ഇതിനെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി കേരളത്തില്‍ നിന്നും ആരും ചികിത്സ തേടി മംഗളൂരുവിലേക്ക് പോയിട്ടില്ല.