റാഞ്ചി: ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ വിലപോകില്ലെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. താന്‍ ഗോത്രവിഭാഗത്തിന്‍റെ പുത്രനാണെന്നും അവസാനം വരെ പോരാടുമെന്നും ഹേമന്ദ് സോറന്‍ പറഞ്ഞു. ഗോത്ര വര്‍ഗക്കാര്‍ ഒന്നിനെയും ഭയപ്പെടുന്നില്ല. തങ്ങളുടെ പൂര്‍വ്വികര്‍ ഭയമെന്ന വികാരത്തെ അകറ്റി നിര്‍ത്തിയവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട തന്റെ സർക്കാരിനെ തകര്‍ക്കാന്‍ പൈശാചിക ശക്തികൾ ശ്രമിക്കുകയാണ്. ജനങ്ങള്‍ നല്‍കുന്ന പിന്തുണയുടെ ഭാഗമായാണ് അധികാരത്തിലെത്തിയത്. അതുകൊണ്ട് തന്നെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തെ ഭയപ്പെടുന്നില്ലെന്നും ഹേമന്ദ് സോറന്‍ പറഞ്ഞു.
'സംസ്ഥാനത്തെ പ്രതിപക്ഷം രാഷ്ട്രീയമായി മത്സരിക്കാതെ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ അവർ ഇ ഡി, സിബിഐ ലോക്പാൽ, എന്നിവ ഉപയോഗിക്കുന്നു. എന്നാൽ ഞങ്ങൾ അതിൽ ആശങ്കപ്പെടുന്നില്ല. ഞങ്ങൾ ഭരിക്കുന്നത് ജനപിന്തുണയോടെയാണ്. സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ പ്രതിപക്ഷം ഭയപ്പെടുകയാണ്. ഇതിന്‍റെ ഭാഗമാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍. ബിജെപിക്ക് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യട്ടെ. എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും തന്നെ തടയാന്‍ ആര്‍ക്കും സാധിക്കില്ല' - ഹേമന്ത് സോറന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മുഖ്യമന്ത്രി ഹേമന്ദ് സോറനെ അയോഗ്യനാക്കാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്‌തേക്കും. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീന് നിര്‍ദേശം നല്‍കുമെന്നാണ് വിവരം. മുഖ്യമന്ത്രിയായിരിക്കെ ഹേമന്ത് സോറൻ സ്വന്തം നിലയ്ക്ക് ഖനി അനുമതി നേടിയെടുത്തുവെന്ന് ബിജെപി പരാതി നല്‍കിയിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ 9 എയുടെ ലംഘനമാണ് നടന്നതെന്നും അതിനാല്‍ ഹേമന്ത് സോറന്‍റെ നിയമസഭാംഗത്വം റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഗവർണർ രമേഷ് ഭായിസ് അഭിപ്രായം തേടിയിരുന്നു.
ഏത് ഘട്ടത്തിലും സംസ്ഥാനം ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം മുന്നണിക്കുണ്ടെന്നും സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധിക്കില്ലെന്നും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ആലംഗീർ ആലം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവില്‍ 81 അംഗ നിയമസഭയില്‍ 51 എംഎല്‍എമാരാണ് സർക്കാര്‍ രൂപികരിച്ച ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിനുള്ളത്. പ്രതിപക്ഷ പാര്‍ട്ടിയായ എന്‍ ഡി എക്ക് 30 എം എല്‍ എമാരാണുള്ളത്. ഈ സാഹചര്യത്തില്‍ ഭരണപക്ഷത്തുള്ള എം എല്‍ എമാരെ എന്‍ ഡി എയിലേക്ക് കൊണ്ടുവന്നാല്‍ ജാര്‍ഖണ്ഡിലെ ഭരണം മാറിമറിയും.