മുംബൈ ബാന്ദ്ര റെയില്‍വെ സ്റ്റേഷനില്‍ ആയിരക്കണക്കിന് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ റെയിൽവെ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. പൊലീസിന്റെ ആവർത്തിച്ചുള്ള അറിയിപ്പുകൾ തൊഴിലാളികൾ അവഗണിച്ചതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. തുടർന്ന് തൊഴിലാളികളെ പിരിച്ചു വിടാൻ പൊലീസ് ലാത്തിവീശി ബീഹാർ ഝാർഖണ്ഡ് ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളായിരുന്നു ഭൂരിഭാഗവും. ഏപ്രിൽ 14 ന് നാട്ടിലേക്ക് ട്രെയിൻ സർവീസ് ഉണ്ടാകുമെന്ന ധാരണയിലാണ് ഇവർ റെയിൽവെ സ്റ്റേഷനിനിലേക്ക് കൂട്ടം കൂട്ടമായി എത്തിയത്. രണ്ടായിരത്തി അഞ്ഞൂറോളം അതിഥി തൊഴിലാളികളാണ് പ്രതിഷേധിച്ചത്. ലാത്തിച്ചാർജിൽ ഏതാനും പേർക്ക് പരുക്കേറ്റു. ഓട്ടത്തിനിടയിൽ വീണും കൂട്ടിയിടിച്ചുമാണ് പരുക്കേറ്റത്.
Also Read
തൊഴിലാളികളുടെ പ്രതിഷേധം ഉണ്ടാകുമെന്ന് മുൻകൂട്ടി മനസിലാക്കാൻ കഴിയാത്തത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയായാണ് കരുതുന്നത്. പൊലീസും പ്രാദേശിക നേതാക്കളും തൊഴിലാളി ക്യാമ്പിലെത്തി കാര്യങ്ങൾ വീശദീകരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കൊവിഡ് രോഗബാധ ഏറ്റവും രൂക്ഷമായ മുംബൈ നഗരത്തിൽ ആയിരക്കണക്കിനാളുകൾ തെരുവിൽ ഇറങ്ങിയത് സർക്കാറിനെ ആശങ്കയിലാക്കിയിട്ടുണ്ട്.