വരാണസി: ഗ്യാന്‍വാപി മസ്ജിദില്‍ ആരാധന നടത്തണമെന്ന ആവശ്യം മുന്‍നിര്‍ത്തി 5 ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജി നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രസ്തുത ഹര്‍ജി പരിഗണിക്കരുത് എന്നാവശ്യപ്പെട്ട് പള്ളി പരിപാലന കമ്മിറ്റി നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ തീര്‍പ്പ്. കേസ് ഈ മാസം 22 ന് വീണ്ടും പരിഗണിക്കും. നിത്യാരാധന വേണമെന്ന ആവശ്യത്തില്‍ തുടര്‍വാദം നടക്കുമെന്നും കോടതി അറിയിച്ചു. ഇതിന് 1991-ലെ ആരാധനാ നിയമം തടസ്സമല്ലെന്നും കോടതി പറഞ്ഞു.
ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുവിഗ്രഹങ്ങള്‍ ഉണ്ടെന്നും ഇവിടെ നിത്യപൂജ നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. മസ്ജിദിന്റെ മതിലിനോട് ചേര്‍ന്ന് ഹിന്ദുക്ഷേത്രമുണ്ടായിരുന്നെന്നാണ് വാദം. പരാതിക്കെതിരെ മസ്ജിദ് പരിപാലന കമ്മിറ്റിയായ അന്‍ജുമാന്‍ ഇന്‍തസമിയ മസ്ജിദ് കമ്മിറ്റി കോടതിയില്‍ രേഖകള്‍ സമര്‍പ്പിച്ചിരുന്നു. മസ്ജിദ് വഖഫ് സ്വത്താണെന്നും ഹിന്ദുവിഗ്രഹമുണ്ടെന്ന വാദം അടിസ്ഥാമില്ലാത്തതാണെന്നുമാണ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ നിത്യാരാധന വേണമെന്ന ആവശ്യത്തില്‍ സര്‍വേ നടത്താനും അത് വീഡിയോയില്‍ പകര്‍ത്താനും ഇക്കഴിഞ്ഞ ഏപ്രിലില്‍ വാരാണസി ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. പള്ളിയുടെ പരിസരത്ത് ശിവലിംഗത്തിന്‍റെ രൂപത്തില്‍ ഒരു വിഗ്രഹം കിട്ടി എന്നായിരുന്നു ഹിന്ദുത്വവാദികളുടെ വാദം. കേസിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ വരാണസിയില്‍ പൊലിസ് സുരക്ഷ ശക്തമാക്കി.