തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ശശി തരൂര്‍ എം പിയും മത്സരിക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടെ ഗാന്ധി കുടുംബത്തിന് പിന്തുണയുമായി മുന്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ . ശശി തരൂരിന് രാഷ്ട്രീയ കാഴ്ചപാടില്‍ സ്ഥിരതയില്ലെന്നും എല്ലാ കാലത്തും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നെഹ്‌റു കുടുംബത്തിന്‍റെ പിന്നില്‍ മാത്രമേ അണിനിരന്നിട്ടുള്ളുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ദേശിയ അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കണമെന്നാണ് പാര്‍ട്ടിയിലുള്ളവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ലെങ്കില്‍ നെഹ്‌റു കുടുംബം പിന്തുണക്കുന്നവരെയാണ് തങ്ങളും പിന്തുണയ്ക്കുക. രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഭരത് ജോഡോ യാത്രയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് വന്‍ പിന്തുണയാണ് കേരളത്തില്‍ നിന്നും ലഭിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മാത്രമേ കോണ്‍ഗ്രസിന് ബിജെപിയെയും ആർഎസ്എസിനെയും നേരിടാനാകൂ. ജനങ്ങൾക്കും പാർട്ടിക്കും ഊർജം പകരാനുള്ള കഴിവ് അദ്ദേഹത്തിനു മാത്രമേയുള്ളൂവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ 'ദി ഇന്ത്യന്‍ എക്സ്പ്രസിന്' നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, ആരു മത്സരിച്ചാലും നെഹ്‌റു കുടുംബത്തിന്‍റെ പിന്തുണയുള്ളവര്‍ മാത്രമാണ് വിജയിക്കുകയെന്നും ഈ മാസം അവസാനം അന്തിമ പട്ടിക പുറത്തിറങ്ങുമെന്നും കെ മുരളിധരന്‍ പറഞ്ഞു. നെഹ്‌റു കുടുംബം നയിക്കുന്നതുകൊണ്ടാണ് ഭാരത് ജോഡോ യാത്ര വിജയകരമായി മുന്‍പോട്ട് പോകുന്നതെന്നും വേറെ ആരു നയിച്ചാലും ജോഡോ യാത്രക്ക് ഇത്രയും പിന്തുണ ലഭിക്കില്ലായിരുന്നുവെന്നും മുരളിധരന്‍ കൂട്ടിച്ചേര്‍ത്തു. എന്നാൽ അധ്യക്ഷസ്ഥാനത്തേക്ക് കേരള ഘടകം സ്ഥാനാർത്ഥികളെ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ ട്വിറ്ററിലൂടെ സൂചന നല്‍കി.