തിരുവനന്തപുരം: പദവിക്ക് യോജിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം പി ബിനോയ് വിശ്വം രാഷ്ട്രപതിക്ക് കത്ത് നല്‍കി. മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് ബിനോയ് വിശ്വം രാഷ്ട്രപതിക്ക് കത്ത് നല്‍കിയത്. ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതിരിക്കാന്‍ നിർദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. നിയമസഭാ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടില്ലെന്നാണ് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണഘടനയും നിയമവും പരിരക്ഷിക്കാന്‍ ഗവര്‍ണര്‍ പ്രതിജ്ഞാബദ്ധനാണെന്നും ബിനോയ് വിശ്വം കത്തില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം,രാജ്ഭവനെ ഗുണ്ടാ രാജ്ഭവനാക്കി ഗവര്‍ണര്‍ മാറ്റിയെന്നും ബ്ലാക്ക് മെയില്‍ രാഷ്ട്രീയമാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്നും സിപിഐ മുഖപത്രമായ ജനയുഗത്തിന്‍റെ എഡിറ്റോറിയലില്‍ പറയുന്നു. ഗവര്‍ണര്‍ പദവി അനാവശ്യമാണെന്ന നിലപാടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പല അന്വേഷണ കമ്മീഷനുകളും ഭരണ പരിഷ്കരണ കമ്മിറ്റികളും നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ ഇത് അവസാനിപ്പിക്കാതെ മുന്‍പോട്ട് കൊണ്ടുപോയത് കാലങ്ങളായി അധികാരത്തിലിരിക്കുന്ന കേന്ദ്രസര്‍ക്കാരുകളുടെ നിക്ഷിപ്ത താത്പര്യമാണ്. പ്രതിപക്ഷ സര്‍ക്കാരുകളുടെ ഭരണത്തെ ബുദ്ധിമുട്ടിലാക്കുകയും പ്രതിസന്ധികള്‍ സൃഷ്ടിക്കുകയുമാണ് ഇപ്പോള്‍ പല ഗവര്‍ണര്‍മാരും ചെയ്യുന്നതെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.