പാനൂർ പോക്സോ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്. ലോക്ഡൗണുമായി ബന്ധപ്പെട്ട് മറ്റ് ജോലികൾ ഉള്ളതിനാലാണ് അറസ്റ്റ് വൈകിയതെന്ന് അന്വേഷണ ചുമതലയുള്ള തലശ്ശേരി ഡിവൈഎസ്പി വേണുഗോപാൽ പറഞ്ഞു. പെൺകുട്ടി മൊഴിയിൽ പറഞ്ഞിട്ടുള്ള പ്രകാരം മുഴുവൻ വകുപ്പുകളും പ്രതിക്കുമേൽ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കുന്നതനാൽ കേസ് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് വേണുഗോപാൽ പറഞ്ഞു. കേസ് അന്വേഷിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് സിപിഎം ഉൾപ്പെടെ വിമർശിച്ചിരുന്നു. കേസന്വേഷണത്തിലെ പൊലീസിന്റെ അലംഭാവം ചൂണ്ടിക്കാട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. കേസ് അട്ടിമറിക്കാൻ ശ്രമിച്ച പൊലീസുകാർക്കെതിരെ ഉന്നതതല അന്വേഷണം വേണമെന്ന് കത്തിൽ ജയരാജൻ ആവശ്യപ്പെട്ടു.
കേസിലെ പ്രതിയായ ബിജെപി നേതാവ് പത്മരാജനെ ഇന്ന് ഉച്ചയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ കേസെടുത്ത് ഒരു മാസത്തോളമായിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ്. വിളക്കോട്ടൂരിലെ ബിജെപി പ്രവര്‍ത്തകന്‍റെ വീട്ടില്‍ നിന്നാണ് പദ്‍മരാജനെ പൊലീസ് പിടികൂടിയത്. ഒരുമാസത്തോളമായി ഇയാള്‍ ഈ വീട്ടില്‍ ഒളിച്ച് കഴിയുകയായിരുന്നു. സ്കൂളിലെ ശുചിമുറിയിൽ വെച്ച് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.