പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ജോമോനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ് എടുക്കും. ജോമോന്‍റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കും. ഇന്ന് വെളുപ്പിന് കൊല്ലം ചവറയില്‍ വെച്ച് ചോദ്യം ചെയ്തതിനുശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അപകടത്തില്‍ നിസാരപരിക്ക് പറ്റിയ ജോമോന്‍ വ്യാജപേരിലാണ് ചികിത്സ തേടി മുങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജോമോനെ കണ്ടെത്തിയത്.
അതേസമയം, ജോമോന്‍റെ പേരില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കുമെന്നാണ് അന്വേഷണ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് മോട്ടോര്‍ വകുപ്പ് നല്‍കുന്ന വിശദീകരണം. കൂടുതല്‍ തെളിവുകള്‍ക്കായി ജോമോനെ സംഭവസ്ഥലത്ത് എത്തിച്ച് വിവരങ്ങള്‍ ശേഖരിക്കും. അതേസമയം, ട്രാൻസ്‌പോർട്ട് കമ്മീഷണർ ഗതാഗതമന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലായിരുന്ന ടൂറിസ്റ്റ് ബസും കെ എസ് ആര്‍ ടി സി ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 9 പേര്‍ മരണപ്പെടുകയായിരുന്നു. മരണപ്പെട്ട 9 പേരില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്.