ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സോണിയാ ഗാന്ധി തന്നോട് ആവശ്യപ്പെട്ടുവെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദേശിയ മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സോണിയാ ഗാന്ധി തന്നെ വീട്ടിലേക്ക് വിളിച്ചാണ് അധ്യക്ഷ സ്ഥാനത്ത് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. താന്‍ മത്സരിക്കുന്നില്ല. മറ്റ് മൂന്നുപേരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാമെന്ന് സോണിയ ഗാന്ധിയെ അറിയിച്ചെങ്കിലും അവര്‍ അതിനോട് താത്പര്യം കാണിച്ചില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഗാന്ധി കുടുംബത്തിന് ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന് നേതൃത്വം ആവര്‍ത്തിച്ചു പറയുന്നതിനിടയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം. ഇത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തന്നത്.
ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും അറിയിച്ചിരുന്നെങ്കിലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ ഗാന്ധികുടുംബത്തോട് ചേര്‍ന്ന് നില്‍ക്കുന്ന എ കെ ആന്റണി ഒപ്പുവെച്ചിരുന്നു. ഇത് ഹൈക്കമാന്‍ഡ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നല്‍കുന്ന പിന്തുണയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കൂടാതെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും ജി 23 യിലെ അംഗങ്ങളും ഖാര്‍ഗെയെ തന്നെയാണ് പിന്തുണയ്ക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിനുപിന്നാലെ അദ്ദേഹം രാജ്യസഭാ പ്രതിപക്ഷ സ്ഥാനം രാജിവെക്കുകയാണെന്ന് അറിയിച്ച് സോണിയ ഗാന്ധിയെ നേരില്‍കണ്ട് കത്ത് നല്‍കുകയും ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 17 നാണ് നടക്കുക. രണ്ട് ദിവസത്തിന് ശേഷം ഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം എംപി ശശി തരൂരിനെയാണ് ഖാർഗെ നേരിടുന്നത്. 9,300 വോട്ടർമാരാണ്കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക. തിരഞ്ഞെടുക്കപ്പെട്ടാൽ, 50 വയസ്സിന് താഴെയുള്ളവർക്ക് തെരഞ്ഞെടുപ്പിൽ 50% ടിക്കറ്റ് നൽകുന്നതുൾപ്പെടെ മെയ് മാസത്തിൽ ഉദയ്പൂരിൽ നടന്ന ത്രിദിന യോഗത്തിൽ കോൺഗ്രസ് പാസാക്കിയ പ്രമേയങ്ങൾ താൻ നടപ്പാക്കുമെന്ന് ഖാര്‍ഗെ പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കുന്നുണ്ട്.