കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയുടെ ഭിന്നവിധിയില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എംപി. മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുളള ജസ്റ്റിസ് സുധാന്‍ഷു ധൂലിയയുടെ വിധി എന്തുകൊണ്ടും ശ്രദ്ധേയമാണെന്നും അദ്ദേഹം ഉന്നയിച്ച ചോദ്യം ചാട്ടുളി പോലെയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. എല്ലാ ജനങ്ങളെയും തുല്യതയോടെ കാണേണ്ട ഭരണാധികാരിക്ക് സന്യാസിയുടെയും പൂജാരിയുടെയും വേഷത്തില്‍ പ്രത്യക്ഷപ്പെടാം. എന്നാല്‍ മുസ്ലീം പെണ്‍കുട്ടികള്‍ തട്ടമിട്ട് കോളേജിലും സ്‌കൂളിലും പോകുന്നത് മതനിരപേക്ഷതയെ തകര്‍ക്കുമെന്ന വാദം പരിഹാസ്യമാണെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ജോണ്‍ ബ്രിട്ടാസിന്റെ കുറിപ്പ്
അല്പം വൈകിയാലും, ഹിജാബിനു മേലുള്ള സുപ്രീംകോടതി വിധിയെക്കുറിച്ചാണ് പറയാനുള്ളത്. രണ്ടംഗ ബഞ്ചിന് യോജിപ്പിൽ എത്താൻ കഴിയാത്തതുകൊണ്ട് വിഷയം ഇനി സുപ്രീംകോടതിയുടെ വലിയൊരു ബഞ്ചിന്റെ പരിഗണനയ്ക്ക് പോകും. എന്നാലും ഇന്നലെ സുപ്രീംകോടതിയിൽ ഉണ്ടായ ഭിന്നവിധികളിൽ ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും വന്നു.
ജസ്റ്റിസ് സുധാൻഷു ധൂലിയയുടെ വിധി എന്തുകൊണ്ടും ശ്രദ്ധേയമാണ്. ഹിജാബ് വിഷയത്തിൽ കർണാടക സർക്കാരും കർണാടക ഹൈക്കോടതിയും കൈക്കൊണ്ട തീരുമാനങ്ങളെ റദ്ദ് ചെയ്തു എന്നതുകൊണ്ടു മാത്രമല്ല ജസ്റ്റിസ് ധൂലിയയുടെ വിധിപ്രസ്താവം ശ്രദ്ധേയമാകുന്നത്. മുസ്ലീം പെൺകുട്ടികളെ കുറിച്ച് പരാമർശിക്കുന്നത് "നമ്മൾ അവരുടെ ജീവിതം മെച്ചപ്പെടുത്തുകയാണോ"? - ജസ്റ്റിസ് ധൂലിയയുടെ ചോദ്യം ചാട്ടുളി പോലെയാണ്. ഹിജാബ് മൗലികാവകാശത്തിന്റെ ഭാഗമാണെന്നും ഇവിടെ ഉയരുന്നത് "ഏത് തിരഞ്ഞെടുക്കാനുള്ള (a matter of choice) അവകാശം" ആണെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചത് മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനാണെന്ന കർണാടകയിലെ ബിജെപി സർക്കാരിന്റെ വാദം പരിഹാസ്യമാണ്. വർഗീയ ധ്രുവീകരണമായിരുന്നു ഇതിന്റെ ലക്ഷ്യമെന്ന് അവർ തന്നെ രഹസ്യമായി സമ്മതിക്കുന്നു. പൊതു ഇടങ്ങളിൽ മതചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നത് മതനിരപേക്ഷതയ്ക്ക് ഗുണകരമായതല്ലത്രേ... പറയുന്നത് ആരൊക്കെയാണെന്ന് നോക്കണം.
പൊതു ഇടങ്ങളുടെ ആസ്ഥാനമാണ് ഗവൺമെന്റ് സെക്രട്ടറിയേറ്റ്. എല്ലാ ജനങ്ങളെയും തുല്യ പരിഗണനയോടെ കാണേണ്ട ഒരു ഭരണാധികാരിക്ക് സെക്രട്ടറിയേറ്റിൽ സന്യാസ വേഷത്തിൽ ഇരിക്കാം, രാജ്യത്തിൻറെ ഭരണ നേതാവിന് മഹാപൂജാരിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടാം, എന്നാൽ മുസ്ലിം പെൺകുട്ടികൾക്ക് തലയിൽ തട്ടമിട്ട് സ്കൂളിലും കോളേജിലും പോകാൻ പാടില്ല, അത് മതനിരപേക്ഷതയെ തകർക്കും! ഇതിനാണോ പുരാണത്തിൽ മാരീചൻ മാനായി വന്നു എന്ന് പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക