ഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ മല്ലികാർജുൻ ഗാർഖെയെ അഭിനന്ദിച്ച് സോണിയാ ഗാന്ധി. ഖാര്‍ഗെ അനുഭവസമ്പത്തുള്ള നേതാവാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളണമെന്നും സോണിയാ ഗാന്ധി പറഞ്ഞു. ഏറ്റവും താഴെതട്ടില്‍ നിന്നും ഉയര്‍ന്നുവന്ന നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷനെന്ന പദവി വളരെ വലുതാണ്. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുകയെന്ന വലിയ വെല്ലുവിളിയാണ് മുന്‍പിലുള്ളത്. ഇത് അംഗീകരിച്ച് എല്ലാവരും ഒരുമിച്ച് മുന്നോട്ട് നീങ്ങണമെന്നും സോണിയാ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷയെന്ന നിലയില്‍ തന്‍റെ കര്‍ത്തവ്യം കഴിഞ്ഞു. തനിക്കിപ്പോള്‍ ആശ്വാസം തോന്നുകയാണ്. കോണ്‍ഗ്രസുകാര്‍ തന്നെ മനസറിഞ്ഞു സ്നേഹിച്ചു. എല്ലാവര്‍ക്കും നന്ദിയെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
'കോൺഗ്രസ് വലിയ വെല്ലുവിളികളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നു പോയിട്ടുണ്ട്. എന്നാല്‍ അതെല്ലാം അതിജീവിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരിക്കലും കോൺഗ്രസ് തോൽവി സമ്മതിച്ചില്ല. മുന്നോട്ടുള്ള വഴിയിൽ നമ്മൾ പൊരുതി വിജയിക്കും. എനിക്ക് നൽകിയ പിന്തുണയ്ക്ക് ഞാൻ എല്ലാവരോടും നന്ദി പറയുന്നു. കോൺഗ്രസ് കേവലം ഒരു രാഷ്ട്രീയ പാർട്ടിയല്ല,മറിച്ച് വർഷങ്ങളായി ഒരു പ്രസ്ഥാനമായി നിലകൊള്ളുകയാണ്. ജനാധിപത്യത്തിനെതിരായ ഭീഷണികളെ ചെറുക്കുകയെന്നതാണ് കോണ്‍ഗ്രസിന്‍റെ ഏറ്റവും വലിയ വെല്ലുവിളി.കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് സുഗമമായി നടത്തിയതിന് മധുസൂദൻ മിസ്ത്രിക്ക് നന്ദി. കോൺഗ്രസ് അധ്യക്ഷ എന്ന നിലയിൽ ഞാൻ എന്റെ കർത്തവ്യം ഭംഗിയായി ചെയ്തിട്ടുണ്ട്. ഈ പദവിയില്‍ നിന്നും സ്ഥാനമൊഴിയുമ്പോള്‍ ആശ്വാസം തോന്നുന്നു. മാറ്റം പ്രകൃതിയുടെ നിയമമാണ്' - സോണിയാ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ന് രാവിലെയാണ് കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചുമതലയേറ്റത്. എ ഐ സി സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൈമാറി. തുടര്‍ന്നാണ് ഖാര്‍ഗെ സോണിയാ ഗാന്ധിയില്‍നിന്ന് അധികാരമേറ്റത്. 24 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാവുന്നത്. അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതിനു മുന്‍പായി രാവിലെ രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സമാധിയില്‍ ഖാര്‍ഗെ പുഷ്പാര്‍ച്ചന നടത്തിയിരുന്നു.