കണ്ണൂര്‍: മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി പ്രസിഡന്റുമായിരുന്ന സതീശന്‍ പാച്ചേനി അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 2016 മുതൽ 2021 വരെ ഡിസിസി അധ്യക്ഷനായിരുന്നു. അഞ്ച് തവണ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സതീശന്‍ പാച്ചേനി മത്സരിച്ചിട്ടുണ്ട്. 1996ല്‍ തളിപ്പറമ്പില്‍ നിന്നുമാണ് ആദ്യമായി നിയമസഭയിലേക്ക് ജനവിധി തേടിയത്. 2001ലും 2006ലും വി എസ് അച്യുതാനന്ദനെതിരെ മലമ്പുഴയില്‍ മത്സരിച്ചു. 2009ല്‍ പാലക്കാട് ലോക്‌സഭാ സീറ്റില്‍ എംബി രാജേഷിനെതിരെ മത്സരിച്ചു. 2016ലും 2021ലും കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലും സതീശന്‍ പാച്ചേനി മത്സരിച്ചിട്ടുണ്ട്.
കെ.എസ്.യുവിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്. സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പാച്ചേനി 1999 ല്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷനായിരുന്നു. മികച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നെങ്കിലും അദ്ദേഹത്തിന് തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ സാധിച്ചിരുന്നില്ല. നേരിയ ഭൂരിപക്ഷത്തിനാണ് പലപ്പോഴും പരാജയപ്പെട്ടത്. കമ്യൂണിസ്‌ററ് പാര്‍ട്ടി പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായ ദാമോദരന്റെയും നാരായണിയുടെയും മൂത്ത മകനായി തളിപ്പറമ്പില്‍ 1968 -ലായിരുന്നു സതീശന്‍ പാച്ചേനി ജനിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സതീശന്‍ പാച്ചേനിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി മുൻ അധ്യക്ഷനുമായ സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. ഊർജസ്വലനായ പൊതുപ്രവർത്തകനെയാണ് സതീശൻ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. സൗമ്യതയും സൗഹൃദവും അദ്ദേഹം തന്റെ ഇടപെടലുകളിലാകെ പുലർത്തിയിരുന്നു. സതീശന്റെ ബന്ധുമിത്രാദികളുടെയും കോൺഗ്രസ് പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.