തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ഡോ. ആസാദ്. അഭിമാന വെളുപ്പില്‍ കറ വീഴുമ്പോള്‍ ആരും എന്തും ചെയ്തുപോകുമെന്നും മഹത്തായ കേരളം അത് പൊറുക്കുമെന്നും ആസാദ് പറയുന്നു. 'ദളിതന്റെ കുഞ്ഞായി പിറന്നവനെ അതിന്റെ പേരില്‍ വിറ്റുകളഞ്ഞവന്റെ കസേര താങ്ങിനിര്‍ത്തി കുഞ്ഞുങ്ങളെ ചവിട്ടുന്ന കാലുകളെ മാത്രം പഴിക്കുക. എല്ലാം കാണാതിരിക്കാനുളള സ്വന്തം കണ്ണുകളുടെ കഴിവിന് സ്തുതി. അവരവരെ ബാധിക്കാത്തതിനുമാത്രം മെയ് വഴക്കത്തോടെ പ്രതികരിക്കാം'-ആസാദ് ഫേസ്ബുക്കില്‍ കുറിച്ചു.
ഡോ. ആസാദിന്റെ കുറിപ്പ്
കുഞ്ഞിനെ ചവിട്ടിത്തെറിപ്പിച്ചത് അവന്റെ കൊടുംകുറ്റമാണ്. എന്നാൽ അത് അവന്റെ മാത്രം കുറ്റമല്ല. വെളുവെളുത്ത കാറിലാണ് അഴുക്കായത്. വെളുത്ത അഭിമാനമാണ് ഇരുളുന്നത്. ആർക്കത് സഹിക്കാനാവും? ഞാൻ അവന്റെ ആളൂരാനല്ല. എങ്കിലും ഉള്ള സത്യം പറയാതെ വയ്യ. അഭിമാന വെളുപ്പിൽ കറവീണാൽ ആരും എന്തും ചെയ്തുപോകും. മഹത്തായ കേരളം അതു പൊറുക്കും. ദളിതന്റെ കുഞ്ഞായ് പിറന്നവനെ, അതിന്റെ പേരിൽ വിറ്റുകളഞ്ഞവനാണ് ഞങ്ങളുടെ ശിശുസംരക്ഷകൻ.
അവന്റെ കസേരയ്ക്ക് കോട്ടമുണ്ടായിട്ടില്ല. അവനെ ആരും ചോദ്യം ചെയ്തില്ല. ആറുവയസ്സുകാരന് ചവിട്ടേൽക്കുമ്പോൾ പൊള്ളിപ്പിടഞ്ഞ മനസ്സുകളെ നമിക്കുന്നു. ഈ മൃദുമനസ്സുമായി നിങ്ങൾ കേരളത്തിൽ കഴിഞ്ഞുകൂടുന്നത് എങ്ങനെയാണ്? ഒമ്പതും പതിമൂന്നും വയസ്സുള്ള പെൺകുട്ടികൾ ഗുദവും തുടയും കീറി കെട്ടിത്തൂക്കപ്പെട്ടു. അവർക്കതു സമ്മതമായിരുന്നുവെന്ന് പൊലീസേമാൻ സാക്ഷ്യപത്രം നൽകി.
നാം എന്തെല്ലാം സഹിച്ചിട്ടുണ്ട്! എന്നിട്ടും നമുക്ക് ചിലപ്പോഴെങ്കിലും ക്ഷോഭിക്കാൻ സാധിക്കുന്നു! കുട്ടിക്കടത്തുകാർ കുഞ്ഞുങ്ങളുടെ സംരക്ഷകരാകുന്ന നാടാണ്. അവരവരെ ബാധിക്കാത്തതിനു മാത്രം മെയ് വഴക്കത്തോടെ പ്രതികരിക്കാം. കുഞ്ഞുങ്ങളെ ചവിട്ടുന്ന കാലുകളിൽ നാം കാണുന്നതിനെ മാത്രം പഴിക്കുക. എല്ലാം കാണാതിരിക്കാനുള്ള സ്വന്തം കണ്ണുകളുടെ കഴിവിനു സ്തുതി. അവന്റെ മാത്രം കാലുകളെ ഛേദിച്ചേക്കിൻ. കുട്ടിക്കടത്തുകാരുടെ കസേരക്കാലുകൾ താങ്ങിനിർത്തുവിൻ! അവനെ ചവിട്ടിയത് ഞാനോ എന്ന് കൈമലർത്തി ആശ്ചര്യപ്പെടുവിൻ!
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക