കൊച്ചി: പ്രസവിക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്ക് മാത്രമാണെന്ന് കേരളാ ഹൈക്കോടതി. ഇത് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും അതില്‍ ഇടപെടാന്‍ ആര്‍ക്കും സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി. ഇരുപത്തിമൂന്നുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ ഓപ്പറേഷനിലൂടെ പുറത്തെടുക്കാന്‍ അനുമതി നല്‍കികൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഉഭയകക്ഷി സമ്മതപ്രകാരം സഹപാഠിയില്‍ നിന്നും ഗര്‍ഭിണിയായ എം ബി എ വിദ്യാര്‍ത്ഥിനിയാണ് കോടതിയെ സമീപിച്ചത്. മെഡിക്കല്‍ ബോര്‍ഡ് ഉള്‍പ്പെടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസ് വി ജി അരുണ്‍ കേസില്‍ വിധി പറഞ്ഞത്.
പെൺകുട്ടി കടുത്ത മാനസികാഘാതം അനുഭവിക്കുന്നുണ്ടെന്നും ജീവനുവരെ അപായമുണ്ടായേക്കാമെന്ന പ്രത്യേക മെഡിക്കൽ ബോർഡിന്‍റെ വിലയിരുത്തൽ പരിഗണിച്ചാണ് കോടതി ഗര്‍ഭം അലസിപ്പിക്കാൻ അനുമതി നൽകിയത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതുമുതല്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നും ഇനിയും ഗര്‍ഭാവസ്ഥ തുടര്‍ന്നാല്‍ അത് തന്‍റെ പഠനത്തെയും ജോലി ലഭ്യതയേയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടേയും പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വ്യക്തമാക്കി യുവതി സാക്ഷ്യപത്രം നൽകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.