പാലക്കാട്: ഏഴാം ക്ലാസുകാരിയെ കാണാതായ സംഭവത്തില്‍ അധ്യാപകർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തം. സ്കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് മടങ്ങുന്നതിനുമുന്‍പ് അധ്യാപര്‍ സ്കൂളില്‍ നിന്നും പോകുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സ്കൂള്‍ ജീവനക്കാര്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുന്നില്ലെന്നും പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് അലനല്ലൂര്‍ ജിവിഎച്ച്എസ്എസിലാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. ഇന്നലെ വൈകിട്ടായിരുന്നു കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനിനിയെ സ്‌കൂളിന്റെ മൂന്നാം നിലയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കൈകള്‍ ബന്ധിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാത്രി 9 മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ പിടിവലി നടന്നതിന്‍റെയോ ബലം പ്രയോഗിച്ചതിന്‍റെയോ പാടില്ലെന്ന് പൊലീസ് പറഞ്ഞു. തന്നെ രണ്ട് പേർ ചേർന്ന് മൂന്നാം നിലയിലെത്തിച്ച് കൈകൾ കെട്ടിയിട്ട ശേഷം കടന്നുകളഞ്ഞുവെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. കൈയ്യിലുള്ള പൈസ എടുക്കാനാണ് ഇങ്ങനെ ചെയ്തതെന്നും കുട്ടി ആരോപിച്ചു. എന്നാല്‍ കുട്ടി നല്‍കിയ മൊഴിയില്‍ പൊലീസിന് സംശയം തോന്നുകയും പിന്നീട് ചോദ്യം ചെയ്തപ്പോള്‍ രാവിലെ വീട്ടുകാരോട് പിണങ്ങിയാണ് സ്കൂളിലേക്ക് പോയതെന്നും വീട്ടുകാരെ പേടിപ്പിക്കാൻ താൻ തന്നെയാണ് ഇങ്ങനെ ചെയ്തതെന്നും കുട്ടി പറഞ്ഞു. സ്കൂൾ വിട്ട ശേഷം സ്കൂളിന്റെ മൂന്നാം നിലയിലേക്ക് കയറി സ്വയം കൈകൾ കെട്ടിയിടുകയായിരുന്നു.