നവസാരി: ഗുജറാത്തില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി നവസാരി നിയമസഭാ മണ്ഡലത്തിലെ 17 ഗ്രാമങ്ങൾ. അഞ്ചെലി റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിനുകൾ നിർത്തണമെന്ന ഇവരുടെ ആവശ്യം ഇതുവരെ അംഗീകരിക്കാത്തതാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ കാരണം. തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ച് ഭരണകക്ഷിയായ ബിജെപിയടക്കം ആരും ഗ്രാമങ്ങളില്‍ പ്രവേശിക്കരുതെന്ന് ബാനറുകളും പോസ്റ്ററുകളും പ്രദേശവാസികള്‍ പതിപ്പിച്ചിട്ടുണ്ടെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വോട്ടിംഗ് മെഷീനില്‍ ഒരു വോട്ട് പോലും രേഖപ്പെടുത്താതെ തിരിച്ചയക്കാനാണ് ഗ്രാമവാസികളുടെ തീരുമാനം. അഞ്ചെലി റയില്‍വേ സ്റ്റേഷന് സമീപവും 'ട്രെയിന്‍ നഹി ടു വോട്ട് നഹി' എന്ന പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്. കൊവിഡിന് മുമ്പ് അഞ്ചെലി റയില്‍വേ സ്റ്റേഷനില്‍ നിർത്തിയിരുന്ന ട്രെയിനുകള്‍ ഇപ്പോള്‍ സ്റ്റേഷനില്‍ നിര്‍ത്തുന്നില്ല. ട്രെയിനിനെ ആശ്രയിച്ചിരുന്ന സ്ഥിരം യാത്രക്കാര്‍ അതിനാല്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഒരു ദിവസം യാത്രക്കായി 300 രൂപ ചെലവഴിക്കേണ്ടിവരുന്നുവെന്ന് ഗ്രാമവാസിയായ ഹിതേഷ് നായക് എഎൻഐയോട് പറഞ്ഞു. കൂടാതെ യാത്ര ബുദ്ധിമുട്ടുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് ക്ലാസില്‍ എത്താന്‍ സാധിക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞതായി എന്‍ ഐ എ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിസംബര്‍ 1, 5 തിയതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ 27 വര്‍ഷമായി ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. ഇത്തവണയും ഭരണം പിടിക്കാനുള്ള നീക്കത്തിലാണ് ബിജെപി. അതേസമയം, ബിജെപിയെ താഴെയിറക്കാനുള്ള ശക്തമായ പ്രചാരണമാണ് കോണ്‍ഗ്രസ് കാഴ്ചവെക്കുന്നത്. എ എ പിയും മത്സര രംഗത്തുണ്ട്.