മലപ്പുറം: കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാനില്ലെന്ന് ശശി തരൂര്‍ എം പി. എയും ഐയും തന്നെ അധികമാണ്. കോണ്‍ഗ്രസിന് ഇനി ആവശ്യം 'യുണൈറ്റഡ് കോണ്‍ഗ്രസാണെ'ന്നും ശശി തരൂര്‍ പറഞ്ഞു. പാണക്കാട്ടെക്കുള്ള യാത്ര സാധാരണമാണ്. മലപ്പുറത്ത് വരുമ്പോഴെല്ലാം മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചര്‍ച്ച നടത്താറുണ്ട്. കോണ്‍ഗ്രസിനും യു ഡി എഫിനും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. പാണക്കാട് തങ്ങള്‍ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
'രണ്ട് യു ഡി എഫ് എം പി മാര്‍, യു ഡി എഫ് ഘടക കക്ഷികളെ കണ്ട് സംസാരിക്കുന്നതില്‍ അസ്വഭാവികതയൊന്നുമില്ല. ചിലര്‍ പറയുന്നു ഇത് വിഭാഗീയതയുടെ കാര്യമാണ് ഗ്രൂപ്പ് ഉണ്ടാക്കലാണ് എന്നൊക്കെ. എന്നാല്‍ ഒരു ഗ്രൂപ്പുണ്ടാക്കാനും ഞങ്ങള്‍ക്ക് താല്‍പര്യമില്ല, അതിന് ഒരു സാധ്യതയുമില്ല. ഇനി ഒരു ഗ്രൂപ്പ് വേണമെങ്കില്‍ കോണ്‍ഗ്രസ് യു ആകാം, യുണൈറ്റഡ് കോണ്‍ഗ്രസ്, അതാണ് ഞങ്ങള്‍ക്ക് ആവശ്യമുള്ളത്' - ശശി തരൂര്‍ പറഞ്ഞു. തരൂര്‍ നടത്തുന്ന മലബാര്‍ പര്യടനത്തില്‍ എം.കെ രാഘവൻ എം.പിയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കേരളത്തിൽ തരൂരിന് സമ്മേളനങ്ങളിൽ വിലക്ക് നേരിടെണ്ടി വന്നതില്‍ നെഹ്റു കുടുംബത്തിന് അത്യപ്തിയുള്ളതായി റിപ്പോര്‍ട്ട്. എം.കെ രാഘവൻ നല്കിയ പരാതിയിൽ സോണിയാഗാന്ധിയുടെ ഇടപെടലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.