തിരുവനന്തപുരം: കോണ്‍ഗ്രസില്ലാതെ ഭരണമാറ്റം സാധ്യമാകില്ലെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും സഹകരിക്കാന്‍ തയാറുളളവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്നും എ കെ ആന്റണി പറഞ്ഞു. ഭരണഘടനാ ദിനത്തോട് അനുബന്ധിച്ച് കെ പി സി സി ആസ്ഥാനത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കോണ്‍ഗ്രസ് ഒറ്റയ്ക്ക് വിചാരിച്ചാല്‍ 2024-ല്‍ ഭരണമാറ്റം സാധ്യമാവില്ല. കോണ്‍ഗ്രസുണ്ടെങ്കില്‍ തങ്ങളില്ലെന്നാണ് ചിലര്‍ പറയുന്നത്. അതിന്റെ പ്രയോജനം ലഭിക്കുക ഭരണഘടനയെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കാണ്. ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം ഒരുമിച്ചുനിന്ന് മറ്റൊരു ഭരണഘടനയുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഭരണഘടനയുടെ ആത്മാവ് ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ നമുക്ക് കഴിയണം'-എ കെ ആന്റണി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭരണഘടനയെ അംഗീകരിക്കാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും അവർ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കാനും ഭരണഘടനയെ പൊളിച്ചെഴുതാനും ശ്രമിക്കുകയാണെന്നും എ കെ ആന്റണി പറഞ്ഞു. അടുത്ത പൊതുതെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണെന്നും കോണ്‍ഗ്രസ് അതിനെ യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.