ടെഹ്റാന്‍: സ്ത്രീകളുടെ അവകാശത്തിനുവേണ്ടി വാദിച്ച ഇറാന്‍ ഫുട്ബോള്‍ താരം അമീര്‍ നാസര്‍ അസദാനിയെ വധശിക്ഷയ്ക്ക് വിധിച്ചുവെന്ന് റിപ്പോര്‍ട്ട്. ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ഇറാന്‍ ഭരണകൂടത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധവുമായി സ്ത്രീകളും കുട്ടികളുമടക്കം ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ മതകാര്യ പൊലീസിനെ ഇറാന്‍ ഭരണകൂടം പിരിച്ചുവിട്ടിരുന്നു. ഇതിനുപിന്നലെയാണ് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ അമീര്‍ നാസര്‍ അസദാനിയെ വധശിക്ഷയ്ക്ക് വിധിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
അതേസമയം, അമിർ നാസർ അസദാനിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഫുട്ബോൾ താരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഫിഫ്പ്രോ രംഗത്തെത്തി. 'തന്റെ രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങൾക്കും അടിസ്ഥാന സ്വാതന്ത്ര്യത്തിനും വേണ്ടി സംസാരിച്ച ഫുട്ബോൾ താരം അമീർ നാസര്‍ അസദാനിയെ ഇറാനിൽ വധശിക്ഷക്ക് വിധിച്ചുവെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. അമീറിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ ശിക്ഷ ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. - ഫിഫ്പ്രോ ട്വീറ്റ് ചെയ്തു.
ഇറാനിൽ ഈ വിഷയത്തിൽ വധശിക്ഷയ്ക്ക് വിധിക്കുന്ന മൂന്നാമത്തെയാളാണ് അസദാനി. ഇറാന്റെ പ്രീമിയർ ലീഗിലും ദേശീയ യൂത്ത് ടീമിന് വേണ്ടിയും കളിച്ച ഫുട്ബോൾ താരമാണ് അമീര്‍ നാസര്‍ അസദാനി.