പേരുകൊണ്ട് വിവാദമായ 'ഹിഗ്വിറ്റ'യുടെ സെൻസറിങ്ങിന്റെ പിന്നാലെ ടീസറും പുറത്തിറക്കി അണിയറപ്രവർത്തകർ. ഹിഗ്വിറ്റ എന്ന പേരിടുന്നത് എഴുത്തുകാരൻ എൻ. എസ്. മാധവൻ എതിർത്തതോടെയാണ് സംവിധായകൻ ഹേമന്ത് ജി. നായരുടെ സിനിമ വിവാദത്തിലായത്. ഇതേത്തുടർന്ന് സിനിമയ്ക്ക് 'ഹിഗ്വിറ്റ' എന്ന പേരിൽ റജിസ്ട്രേഷൻ നൽകില്ലെന്ന് ഫിലിം ചേംബർ നിലപാടെടുത്തു. എന്നാല്‍ പേര് മാറ്റില്ലെന്നും ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കുകയായിരുന്നു.
ഹിഗ്വിറ്റ ഒരു വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡ് ആണ് ഈ സിനിമയുടെ ആധാരമെന്നും എന്‍. എസ്. മാധവന്റെ കൃതിയുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും സംവിധായകന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സിനിമയുടെ പോസ്റ്ററും ഹിഗ്വിറ്റയെന്ന പേരും കണ്ടാല്‍ ചിത്രം ഹിഗ്വിറ്റയെന്ന തന്‍റെ ചെറുകഥയുടെ ദൃശ്യാവിഷ്‌കാരമാണെന്ന് പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചേക്കും എന്നതുള്‍പ്പെടെയുള്ള ആശങ്കകളാണ് എന്‍ എസ് മാധവനുണ്ടായിരുന്നത്.
മാധവന്‍റെ ആശങ്കയില്‍ കാമ്പുണ്ടെന്ന് പറഞ്ഞ ഫിലിം ചേമ്പര്‍ പേരിന്റെ കാര്യത്തില്‍ എന്‍എസ് മാധവനുമായി ധാരണയിലെത്താതെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള കത്ത് നല്‍കില്ലെന്ന നിലപാടിലായിരുന്നു. എന്നാല്‍, ഫിലിം ചേംബറിന്റെ നിലപാടിന് നിയമസാധുതയില്ലെന്നും ചിത്രവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. തുടര്‍ന്ന്, കത്ത് ഇല്ലാതെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കുകയും സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ നായകൻ. ആലപ്പുഴയിലെ ഫുട്‌ബോള്‍ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് ഇടതു നേതാവിന്റെ ഗണ്‍മാനായി നിയമനം ലഭിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധ്യാന്‍ ശ്രീനിവാസന്‍ ഗണ്‍മാനായും സുരാജ് വെഞ്ഞാറമൂട് നേതാവായും വേഷമിടുന്നു. സമകാലിക രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചയായിരിക്കും ചിത്രമെന്ന് സംവിധായകന്‍ ഹേമന്ത് ജി. നായര്‍ പറഞ്ഞു.