കൊച്ചി: ഒമർ ലുലു ചിത്രം 'നല്ല സമയം' എക്സൈസ് കേസിൽ പെട്ടതിനുപിന്നാലെ തിയേറ്ററുകളിൽ നിന്ന് പിൻവലിക്കാൻ തീരുമാനം. ചിത്രം പിൻവലിക്കുന്നതായും ബാക്കി കാര്യങ്ങൾ കോടതി വിധിക്ക് ശേഷം തീരുമാനിക്കുമെന്നും സംവിധായകൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഡിസംബർ 30-നായിരുന്നു ചിത്രത്തിന്റെ റിലീസ്.
ട്രെയിലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതാണ് എക്സൈസ് കേസിന് ആധാരം. സംവിധായകന്‍, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെയാണ് എക്‌സൈസ് NDPS നിയമങ്ങള്‍ പ്രകാരം കേസ് എടുത്തത്. സിനിമയുടെ റിലീസിന് ശേഷം അതിലെ ഒരു നായിക മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതും വിവാദമായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മയക്കുമരുന്ന് ഉപയോഗം സിനിമയിൽ കാണിക്കുന്നത് ഇതാദ്യമല്ല. നല്ല സമയം എന്ന സിനിമയുടെ വിഷയത്തിൽ മാത്രം എന്തിന് ഇത്തരം നടപടികൾ എന്ന് മനസിലാകുന്നില്ല. തന്റെ സിനിമയും സെൻസർ ബോർഡിന്റെ അനുമതിയോടെയാണ് പുറത്തിറങ്ങിയത് എന്നായിരുന്നു ഒമർ ലുലുവിന്റെ പ്രതികരണം. 'കെജിഎഫി'നോളം അടുത്ത് യൂത്തിനെ സ്വാധീനിച്ച സിനിമ വേറെയുണ്ടായിട്ടില്ല. കെജിഎഫ് കണ്ടിട്ട് ആരെങ്കിലും വഴിയേ പോകുന്നവരെ തല്ലാൻ പോകുന്നുണ്ടോ എന്നും സംവിധായകൻ ചോദിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത 'നല്ല സമയം' തിയേറ്ററുകളിലെത്തിയത്. ഇര്‍ഷാദാണ് ചിത്രത്തില്‍ നായകന്‍. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്.