ചണ്ഡീഗഡ്: ഹരിയാന കായികമന്ത്രിക്കെതിരായ ലൈംഗികാരോപണക്കേസ് അന്വേഷണത്തെ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് പരാതിക്കാരിയായ അത്‌ലറ്റിക്‌സ് കോച്ച്. ചണ്ഡീഗഡ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരായതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് പരാതിക്കാരി മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
'ചണ്ഡീഗഡ് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു. എന്നാല്‍, അന്വേഷണത്തെ സ്വാധീനിക്കാന്‍ ഹരിയാന മുഖ്യമന്ത്രി ശ്രമിക്കുന്നു. നിശബ്ദയായിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. രാജ്യം വിടാനാവശ്യപ്പെട്ട് ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. കോടികളാണ് അവരെനിക്ക് വാഗ്ദാനം ചെയ്യുന്നത്'- പരാതിക്കാരി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യമന്ത്രി മനോഹർലാല്‍ ഖട്ടര്‍ സന്ദീപ് സിംഗിന് അനുകൂലമായാണ് സംസാരിക്കുന്നതെന്നും ഹരിയാന പൊലീസ് തനിക്കുമേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു. പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും മന്ത്രിയെ ചോദ്യംചെയ്യാനോ അറസ്റ്റ് ചെയ്യാനോ ഹരിയാന പൊലീസ് ഇതുവരെ തയാറായിട്ടില്ല.
മുന്‍ ദേശീയ ഹോക്കി ടീം ക്യാപ്റ്റന്‍ കൂടിയായ സന്ദീപ് സിംഗ് നാഷണല്‍ ഗെയിംഗ് സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിനിരയാക്കി എന്നാണ് യുവതിയുടെ പരാതി. മറ്റ് വനിതാ കായിക താരങ്ങളോടും മന്ത്രി ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നും യുവതി ആരോപിച്ചിരുന്നു.